ഗസയില്‍ ഇസ്രായേല്‍ സൈനികരെ പിടികൂടിയെന്ന് ഹമാസ്

Update: 2024-05-26 06:52 GMT

ഗസസിറ്റി: വടക്കന്‍ ഗസയിലെ ജബാലിയയില്‍ നടന്ന ആക്രമണത്തിനിടെ ഇസ്രായേല്‍ സൈനികരെ ഹമാസ് പിടികൂടി.വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജബാലിയയിലെ ടണലില്‍ നിന്ന് ഇസ്രായേല്‍ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു. അതേസമയം വാര്‍ത്ത നിഷേധിച്ച് ഇസ്രായേല്‍ രംഗത്ത് എത്തി.

വടക്കന്‍ ഗസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാംപിലെ തുരങ്കത്തിലേക്ക് ഇസ്രായേല്‍ സൈനികരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇസ്രായേല്‍ സേനയുമായി നേര്‍ക്കുനേര്‍ നിന്നായിരുന്നു ഹമാസിന്റെ പോരാട്ടം. ഇസ്രായേല്‍ സൈനികര്‍ക്ക് കാര്യമായ പരിക്കുണ്ട്. എല്ലാവരെയും പിടികൂടുകയും ചെയ്തു. സൈനികരിലൊരാളെ തുരങ്കത്തിനുള്ളില്‍ വലിച്ചുകൊണ്ടുപോകുന്നതിനൊപ്പം മറ്റൊരു സൈനികന്‍ പരിക്കേറ്റ് കിടക്കുന്നതും പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ വീഡിയോ പുറത്തുവന്നിട്ടും നിഷേധിക്കുകയാണ് ഇസ്രായേല്‍. അങ്ങനെയൊരു സംഭവമെ നടന്നിട്ടില്ലെന്നാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയെപറ്റി സേന പരിശോധിക്കുന്നുണ്ട്.

അതേസമയം ഗസയില്‍ വെടിനിര്‍ത്തലിനായി ദോഹ കേന്ദ്രീകരിച്ച് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഗസയില്‍ നിന്ന് സൈന്യം പിന്‍വാങ്ങാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറും നെതന്യാഹുവിന്റെ രാജിയും ആവശ്യപ്പെട്ട് ഇസ്രായേല്‍ നഗരങ്ങളില്‍ വന്‍ പ്രക്ഷോഭം തുടരുകയാണ്.






Tags:    

Similar News