ഹജ്ജ്, ഉംറ; പത്തു മാസത്തിനിടെ വിതരണം ചെയ്തത് 90 ലക്ഷത്തിലേറെ സംസം കുപ്പികള്‍

സംസം ജലത്തിന്റെ രാസഘടനയെക്കുറിച്ച് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ കുടിവെള്ളത്തിന്റെ അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ലോകാരോഗ്യ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു

Update: 2021-08-10 05:50 GMT

മക്ക: ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കായി കഴിഞ്ഞ പത്തു മാസത്തിനിടെ വിതരണം ചെയ്തത് 90 ലക്ഷത്തിലേറെ സംസം കുപ്പികള്‍. മക്ക ഗവര്‍ണറേറ്റ് ആണ് ഇത് അറിയിച്ചത്. സംസം ബോട്ടില്‍ വിതരണത്തിന് ഗവര്‍ണറേറ്റിനു കീഴിലെ സിഖായ കമ്മിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്.


വിശുദ്ധ ഹറമില്‍ ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ സംസം ബോട്ടില്‍ വിതരണത്തിന് ഹറംകാര്യ വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.


തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയും തീര്‍ഥാര്‍ടകര്‍ക്കിടയില്‍ കൊറോണ അടക്കമുള്ള രോഗവ്യാപനം തടയാന്‍ ശ്രമിച്ചുമാണ് സംസം വിതരണത്തിന് റോബോട്ടുകളെ ഉപയോഗിക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. കൊറോണ വ്യാപനം പ്രത്യക്ഷപ്പെട്ടതോടെ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ജാറുകളും ടാപ്പുകളും വഴിയുള്ള സംസം വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്.


സംസം ജലത്തിന്റെ രാസഘടനയെക്കുറിച്ച് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ കുടിവെള്ളത്തിന്റെ അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ലോകാരോഗ്യ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. Cl-, SO4-2, HCO3-, PO4-3 എന്നിവ പരമാവധി അനുവദിനീയമായ പരിധിക്ക് താഴെയാണെന്നും കണ്ടെത്തി. ക്രിസ്തുവിന് 2400 വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് സംസം വീരുറവ. പ്രവാചകന്‍മാരായ ഇബ്രാഹിമിനോടും ഇസ്മാഈലിനോടും പ്രവാചക പത്‌നി ഹാജറയോടും ബന്ധപ്പെട്ടതാണ് സംസം വെള്ളത്തിന്റെ ഉത്ഭവം.




Tags: