ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് രണ്ടാമത്തെ കേസിലും ജാമ്യം

Update: 2022-04-29 10:39 GMT

ഗുവാഹത്തി: ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. പോലിസുകാരിയെ ആക്രമിച്ചുവെന്നാരോപിച്ച് അസം പോലിസ് ചുമത്തിയ കേസിലാണ് ഗുവാഹത്തി കോടതി ജാമ്യം നല്‍കിയത്.

പ്രധാനമന്ത്രി മോദിയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ചുമത്തിയ കേസില്‍ ജാമ്യം ലഭിച്ച് പുറത്തുവന്ന ഉടനെയാണ് പോലിസുകാരിയെ ആക്രമച്ചുവെന്നാരോപിച്ച് മേവാനിയെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പോലിസിന്റെ ആരോപണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മേവാനിയെ അസം പോലിസ് പലന്‍പൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് അസമിലെ കൊക്രജ്ഹറില്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.

പ്രധാനമന്ത്രിയുടെ പ്രതികാരരാഷ്ട്രീയത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് മേവാനി പ്രതികരിച്ചു.

'ഇത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഗൂഢാലോചനയാണ്. എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് അവര്‍ ഇത് ചെയ്തത്. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നു. അവര്‍ ഇതേ കാര്യം രോഹിത് വെമുലയോട് ചെയ്തു, ചന്ദ്രശേഖര്‍ ആസാദിനോട്, ഇപ്പോള്‍ എന്നെ ലക്ഷ്യമിടുന്നു.'- മേവാനി പറഞ്ഞു.