ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: ആറ് സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

Update: 2022-11-14 02:29 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ആറ് സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മോര്‍ബി അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണിത്. ഇതോടെ 109 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രഖ്യാപിച്ച ആറ് സ്ഥാനാര്‍ഥികളില്‍ രമേഷ് മെറിന് പകരം ബോട്ടാദില്‍ നിന്നുള്ള മന്‍ഹര്‍ പട്ടേലും ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ച് നവംബര്‍ നാലിനാണ് കോണ്‍ഗ്രസ് ആദ്യ പട്ടിക പുറത്തിറക്കിയത്.

നവംബര്‍ 10ന് 46 പേരുകളുള്ള മറ്റൊരു പട്ടികയും പാര്‍ട്ടി പുറത്തിറക്കി. ഏഴ് സ്ഥാനാര്‍ഥികളുടെ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കിയെങ്കിലും ഒരാള്‍ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് പകരക്കാരനായിരുന്നു. ഒമ്പത് സ്ഥാനാര്‍ഥികളുടെ നാലാമത്തെ പട്ടികയാണ് ശനിയാഴ്ച പുറത്തിറക്കിയത്. മോര്‍ബിയില്‍ നിന്നുള്ള ജയന്തി ജെരാജ്ഭായ് പട്ടേല്‍, ജാംനഗര്‍ റൂറലില്‍ നിന്നുള്ള ജീവന്‍ കുംഭര്‍വാദിയ, ധ്രംഗധ്രയില്‍ നിന്നുള്ള ഛത്തര്‍സിന്‍ഹ് ഗുഞ്ജരിയ, രാജ്‌കോട്ട് വെസ്റ്റില്‍ നിന്നുള്ള മന്‍സുഖ്ഭായ് കലരിയ, ഗരിയാധറില്‍ നിന്നുള്ള ദിവ്യേഷ് ചാവ്ദ എന്നിവരാണ് അഞ്ചാമത്തെ പട്ടികയില്‍ ഇടംപിടിച്ച സ്ഥാനാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 1, 5 തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 8 ന് നടക്കും.

Tags:    

Similar News