ഗുജറാത്ത്: അനധികൃതമായി കൈവശം വച്ച 24,000 ഗര്‍ഭച്ഛിദ്രക്കിറ്റുകള്‍ പിടിച്ചെടുത്തു; 8 പേര്‍ അറസ്റ്റില്‍

Update: 2021-06-14 04:58 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ 24,363 ഗര്‍ഭച്ഛിദ്ര കിറ്റുകള്‍ അനധികൃതമായി കൈവശം വച്ച കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. 1.5 ലക്ഷം വിലവരുന്ന നര്‍ക്കോടിക് ആന്റ് സൈക്കോട്രോപിക് വിഭാഗത്തില്‍ വരുന്ന മരുന്നുകളാണ് ഭക്ഷ്യ, മരുന്ന് നിയന്ത്രണ വിഭാഗം പിടിച്ചെടുത്തത്.

കേസില്‍ ഉള്‍പ്പെട്ടവരെ സൂറത്ത്, അഹമ്മദാബാദ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അറസ്റ്റ്‌ചെയ്തത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു ഓപറേഷന്‍.

അറസ്റ്റിലായ ഏഴ് പേര്‍ക്കെതിരേ ഡ്രഗ് ആന്റ് കോസ്‌മെറ്റിക് ആക്റ്റ് പ്രകാരവും ഒരാള്‍ക്കെതരേ നര്‍ക്കോടിക് ഡ്രഗ് ആക്റ്റ് പ്രകാരവുമാണ് അറസ്റ്റ് ചെയ്തത്.

ഇതിനു പുറമെ ഇവരില്‍ നിന്ന് 3 ലക്ഷം ഓക്‌സിടോകിന്‍ വയലുകളും കണ്ടെടുത്തു.

മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ആക്റ്റ് പ്രകാരം ഇത്തരം മരുന്നുകള്‍ ഗൈനക്കോളജിസ്റ്റിന്റെ കുറിപ്പനുസരിച്ചു മാത്രമേ വിറ്റഴിക്കാവൂ.

പ്രതിയായ അഹമ്മദാബാദിലെ പിന്‍ടു ഷാ മറ്റൊരു പ്രതിയായ വിനോദ് മഹേശ്വരിയില്‍ നിന്നും ലോകേഷ് മഹേശ്വരിയില്‍നിന്നുമാണ് മരുന്നുകള്‍ വാങ്ങിയിരുന്നത്. ഇത് ഇവര്‍ പിന്നീട് ഡോക്ടറുടെ കുറിപ്പില്ലാതെ വിറ്റഴിക്കും.

സൂറത്തിലെ ജാവേരി സന്‍ഗാലയില്‍ നിന്നാണ് ഇവര്‍ക്ക് കിറ്റ് ലഭിച്ചിരുന്നതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. സൂറത്തിലേക്ക് മരുന്ന് അയക്കുന്ന രാജേഷ് യാദവിനെയും പോലിസ് അറസ്റ്റ് ചെയ്തു.

നിലയ് വോറ, വിപുല്‍ പട്ടേല്‍, മൊനിഷ പന്‍ചല്‍ തുടങ്ങിയവരും അറസ്റ്റിലായി. ലാബലുകളില്ലാതെ നിരവധി മയക്കുമരുന്നടക്കമുള്ള വയലുകള്‍ കൈവശം വച്ച തുഷാര്‍ താക്കൂറാണ് അറസ്റ്റിലായ അവസാനത്തെയാള്‍.