'വെറുതെ ഒന്ന് ഇരുന്നതാണ്', പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം; അതൃപ്തി പ്രകടിപ്പിച്ച് കെ സുധാകരന്‍

വിഡി സതീശന്റെ സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം എം വാഹിദ്, വി എസ് ശിവകുമാര്‍, കെഎസ് ശബരീനാഥ് തുടങ്ങിയരാണ് പങ്കെടുത്തത്

Update: 2022-02-25 07:13 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ഗ്രൂപ്പ് യോഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്നലെ രാത്രിയാണ് കണ്‍ന്റോന്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, ശബരീനാഥ്, കെ പി ശ്രീകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പുനസംഘടന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റിനെ ആളെ അയച്ചുള്ള പരിശോധനയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് റിപോര്‍ട്ടുകള്‍. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു കെ സുധാകരന്റെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

വിഡി സതീശന്റെ സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം എം വാഹിദ്, വി എസ് ശിവകുമാര്‍, കെഎസ് ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെപി ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് ഈ സമയം ഔദ്യോഗിക വസതിയിലുണ്ടായിരുന്നത്. എന്നാല്‍ നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നാണ് വീട്ടില്‍ കൂടിയവരുടെ പ്രതികരണം. ' വെറുതെ ഒന്ന് ഇരുന്നതാണ്' എന്നായിരുന്നു നേതാക്കളുടെ വിശദീകരണം. പ്രതിപക്ഷ നേതാവിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.

എന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം.

Tags:    

Similar News