ഗ്രീന്‍ ഡല്‍ഹി; മലിനീകരണത്തിനെതിരേ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍

Update: 2026-04-14 11:18 GMT

ന്യൂഡല്‍ഹി: നഗരത്തിലെ ഉയര്‍ന്നുവരുന്ന മലിനീകരണ പ്രശ്‌നങ്ങളെ ചെറുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ച് ദീര്‍ഘകാല കര്‍മ്മപദ്ധതി ആരംഭിക്കുന്നു. 2026-27 അധ്യയന വര്‍ഷം മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളില്‍ പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കല്‍, വായു മലിനീകരണ നിയന്ത്രണം, ജലസംരക്ഷണം, ശബ്ദമലിനീകരണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന ഊന്നല്‍. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി ബോധം വളര്‍ത്തുന്നതിനൊപ്പം നഗരത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്റെ നിര്‍ദേശപ്രകാരം ഓരോ മാസവും പ്രത്യേക വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. 'പ്ലാസ്റ്റിക് വിരുദ്ധ മാസം' ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാനുള്ള കാമ്പയിനുകള്‍ക്ക് പ്രാധാന്യം നല്‍കും.

ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം വിപുലമായി സംഘടിപ്പിക്കും. ജൈവവൈവിധ്യ സംരക്ഷണം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയ്‌ക്കൊപ്പം ശൈത്യകാലത്ത് രൂക്ഷമാകുന്ന വായു മലിനീകരണത്തിനെതിരേയും പ്രത്യേക പ്രചാരണങ്ങള്‍ ഉണ്ടാകും. പടക്കങ്ങളുടെ ഉപയോഗം കുറയ്ക്കല്‍, മാലിന്യം കത്തിക്കല്‍ ഒഴിവാക്കല്‍, പൊടിപടലങ്ങള്‍ നിയന്ത്രിക്കല്‍, മരം നടല്‍ തുടങ്ങിയ പ്രായോഗിക നടപടികള്‍ക്കും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങള്‍ തരം തിരിക്കാന്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കി. അസംബ്ലികളില്‍ പരിസ്ഥിതി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ക്വിസ്, ചിത്രരചന, തെരുവുനാടകങ്ങള്‍, റാലികള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ മാസവും ഫോട്ടോകള്‍ സഹിതം റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. വിദ്യാര്‍ഥികളിലൂടെ വീടുകളിലേക്കും സമൂഹത്തിലേക്കും പരിസ്ഥിതി സന്ദേശം വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Tags: