ഇരുപതാം വയസ്സിൽ അമേരിക്കൻ സർവകലാശാലയിൽ നിന്ന് റാങ്കോടെ ബിരുദം; ചരിത്രം സൃഷ്ടിച്ച് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി
മലപ്പുറം: അമേരിക്കൻ സർവകലാശാലയിൽ നിന്ന് ഇരുപതാം വയസ്സിൽ ബിരുദം നേടി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ചരിത്രം സൃഷ്ടിച്ചു. അമേരിക്കയിലെ കെന്നെസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് മങ്കട കളത്തിങ്ങൽ പരേതനായ ഷൗക്കത്തലിയുടെയും കൂട്ടിലങ്ങാടിയിലെ ഹാബിദ ഏലച്ചോലയുടെയും മകനായ നിഹാദ് കളത്തിൽ കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയത്. ഈ സർവകലാശാലയിൽ ഒന്നാമനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാണ് നിഹാദ്.
ഇതിനകം യൂനിവേഴ്സിറ്റി റീജൻറ്സ് പട്ടികയിൽ നിഹാദ് ഇടംപിടിച്ചിട്ടുണ്ട്. വിദ്യാർഥിയായിരിക്കെത്തന്നെ സർവകലാശാലയിൽ ക്ലാസെടുക്കാനും അവസരം ലഭിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയിൽ പ്രോഗ്രാമറായി പാർട്ട് ടൈം ജോലി ചെയ്താണ് ബിരുദം പൂർത്തിയാക്കിയത്. പഠനം കഴിഞ്ഞതോടെ സ്ഥിരനിയമനവും ലഭിച്ചു.
സ്റ്റേറ്റ് ഹാക്കത്തണിൽ ഒന്നാമതെത്തിയ ടീമിനെ നയിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമിൽ നിഹാദ് പ്രതിഭ തെളിയിച്ചിട്ടുണ്ട്.