കര്‍ഷകരെ പാട്ടിലാക്കാന്‍ തുനിഞ്ഞിറങ്ങി കേന്ദ്ര സര്‍ക്കാര്‍: പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യും

Update: 2020-12-18 02:06 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് മോദി കര്‍ഷകരോട് സംസാരിക്കുക. നേരത്തെ ഡിസംബര്‍ 16ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഗ്വാളയോറില്‍ കിസാന്‍ സമ്മേളനത്തില്‍ വച്ച് കര്‍ഷരെ അഭിസംബോധന ചെയ്തിരുന്നു.

കര്‍ഷകരുമായി ആരോഗ്യകരമായ സംവാദത്തിന് തയ്യാറായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കത്തയച്ചത് ശുഭസൂചകമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ കര്‍ഷകരും ഈ കുറിപ്പ് വായിക്കണം. എല്ലാ ജനങ്ങളും ഇത് വായിക്കണം, മറ്റുള്ളവരിലേക്ക് എത്തിക്കണം- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സമരം ആഴ്ചകള്‍ പിന്നിട്ട സാഹചര്യത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് കൃഷിമന്ത്രി തോമര്‍ ഒരു കത്തയച്ചിരുന്നു. നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും അതേകുറിച്ച് ബോധ്യമില്ലാത്തതുകൊണ്ടാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ഷകനേതാക്കള്‍ താങ്ങുവിലയെ സംബന്ധിച്ച് നുണ പറയുകയാണെന്നും കൃഷിമന്ത്രി ആരോപിച്ചു.

കര്‍ഷകരുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അവരെ പാട്ടിലാക്കാനുള്ള നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും ആവിഷ്‌കരിച്ചുനടപ്പാക്കുന്നത്. ഡിസംബര്‍ 25ാം തിയ്യതി വാജ്‌പേയിയുടെ ജന്മദിനം കര്‍ഷകദിനമായി ആചരിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് കര്‍ഷകരാണ് നവംബര്‍ 26 മുതല്‍ ഡല്‍ഹിയിലും ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലുമായി സമരം നടത്തുന്നത്. ഫാം പ്രൊഡ്യൂസ് ട്രേഡ് ആന്റ് കോമോഴ്‌സ്(പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍)നിയമം, 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍)അഗ്രീമെന്റ് ഓണ്‍ െ്രെപസ് അഷ്യുറന്‍സ് ആന്റ് ഫാം സര്‍വീസ് നിയമം, 2020, എസ്സെന്‍ഷ്യല്‍ കോമോഡിറ്റീസ്(അമന്റ്‌മെന്റ്) ആക്റ്റ്, 2020 തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് നിയമങ്ങള്‍.