ഗവര്‍ണറുടെ കത്ത്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി

വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.

Update: 2021-12-11 06:28 GMT

തിരുവനന്തപുരം: സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നു ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ച: വിഎം സുധീരന്‍

സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും യു.ജി.സി. മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ക്കും വിരുദ്ധമായി കേവലം സങ്കുചിത രാഷ്ട്രീയതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് മുഖ്യമന്ത്രിയ്ക്കുള്ള ഗവര്‍ണറുടെ കത്ത്.

എന്നെ മാറ്റി മുഖ്യമന്ത്രിതന്നെ 'ചാന്‍സലറായിക്കൊള്ളൂ' എന്ന് ഗവര്‍ണര്‍ക്ക് പറയേണ്ടിവന്നത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനം കൂടിയാണിത്. ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റുതിരുത്തണം. വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ സര്‍വ്വ നടപടികളും റദ്ദാക്കണം. അര്‍ഹതയില്ലാത്തവരെ സര്‍വ്വകലാശാല ഉന്നത തലങ്ങളില്‍ തിരികിക്കയറ്റാനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നടപടികളും പിന്‍വലിച്ചേ മതിയാകൂ എന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News