രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ ശിപാര്‍ശ ചെയ്തു; രണ്ട് വരി തെറ്റില്ലാതെ എഴുതാന്‍ പോലും കേരള വിസിക്ക് അറിയില്ലെന്നും ഗവര്‍ണര്‍

ഇനി ചാന്‍സലറായി തുടര്‍ന്നാല്‍ കടുത്ത നടപടിയെടുക്കേണ്ടിവരുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Update: 2022-01-10 07:15 GMT

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കാന്‍ ശിപാര്‍ശ ചെയ്തിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല സമ്മതിച്ചിരുന്നെങ്കില്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഡി.ലിറ്റ് നിഷേധിച്ച് കേരള യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നല്‍കിയ കത്ത് കാരണം തന്റെ മുഖം പുറത്ത് കാണിക്കാനാകുന്നില്ലെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ചാന്‍സിലറെ കേരള യൂനിവേഴ്‌സിറ്റി വി.സി വിപി മഹാദേവന്‍ പിള്ള ധിക്കരിച്ചു. യൂനിവേഴ്‌സിറ്റിയിലെ കുട്ടികള്‍ ബിരുദദാനം നടക്കുന്നില്ല എന്ന് പരാതി പറയുന്നു. കോണ്‍വെക്കേഷന്‍ നടന്നിട്ട് വര്‍ഷങ്ങളായി.

ഒരു മാസമായി ഈ കാര്യം പൊതുമധ്യത്തില്‍ പറയരുത് എന്ന് പറഞ്ഞിരുന്നു. ഏറ്റവും ഉയര്‍ന്ന ആളിനെ ആദരിക്കണം എന്ന് വി.സിയെ അറിയിച്ചിരുന്നു. സര്‍വകലാശാല സമ്മതിച്ചിരുന്നു എങ്കില്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കാമായിരുന്നു. വി.സിയുടെ മറുപടികത്ത് കണ്ടു ഷോക്ക് ആയിപ്പോയി. രണ്ടുവരി പോലും ശരിക്കെഴുതാനുള്ള ഭാഷാപരിജ്ഞാനമില്ല. വാക്കുകളില്‍ നിറയെ അക്ഷരത്തെറ്റുകളാണ്.

10 മിനിറ്റ് കഴിഞ്ഞാണ് അതില്‍ നിന്ന് മോചിതനായത്. വി.സി പറയുന്നത് വിശ്വസിക്കാനായില്ല. അതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് മൂന്ന് തവണ വിളിച്ചു. പക്ഷേ സംസാരിക്കാനായില്ല. സിന്റിക്കേറ്റ് യോഗം വിളിച്ചായിരുന്നു വി.സി തീരുമാനമെടുക്കേണ്ടിയിരുന്നത്. എന്നാല്‍ വി.സി യോഗം വിളിച്ചില്ല. വി.സിക്ക് മറ്റാരോ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശിപാര്‍ശ എതിര്‍ത്തെന്നാണ് വി.സി പറഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇനി ചാന്‍സിലറായി തുടര്‍ന്നാല്‍ കടുത്ത നടപടിയെടുക്കേണ്ടിവരും. വിസിയുടെ പുനര്‍നിയമനം നിയമവിരുദ്ധമല്ല. ചാന്‍സിലര്‍ പദവിക്ക് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News