ഡല്‍ഹിയില്‍ തെരുവുനായ്ക്കളുടെ കണക്കെടുപ്പിന് സ്‌കൂള്‍ ടീച്ചര്‍മാരെ നിയോഗിച്ച് സര്‍ക്കാര്‍

Update: 2025-12-29 11:33 GMT

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ പേര്, പദവി, ബന്ധപ്പെടാനുള്ള നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശേഖരിക്കുകയും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനായി ഇവരുടെ വിവരങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കു മുന്നില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

സ്‌കൂളുകള്‍ക്ക് പുറമേ സ്‌റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല ഡല്‍ഹിയിലുടനീളം നടക്കുന്ന തെരുവുനായ്ക്കളുടെ കണക്കെടുപ്പിനായി ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരേയും നിയോഗിച്ചിട്ടുണ്ട്. 2025 നവംബര്‍ ഏഴിലെ സുപ്രിംകോടതി ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പ്രവര്‍ത്തനത്തിന് വലിയ മുന്‍ഗണനയാണ് നല്‍കിയിരിക്കുന്നത്.

സ്‌കൂളുകളില്‍ നിന്നുള്ള വ്യക്തിഗത പ്രതികരണങ്ങള്‍ സ്വീകരിക്കുന്നതല്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. പകരം, ജില്ല തലത്തിലുള്ള സംയോജിത റിപോര്‍ട്ടുകള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. ഇത് പിന്നീട് ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് അയയ്ക്കും. അതേസമയം, അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചുക്കൊണ്ട് രംഗത്തെത്തി. മൃഗസംരക്ഷണത്തിന് ഉത്തരവാദിത്വമുള്ള വകുപ്പുകള്‍ക്ക് എന്തുകൊണ്ട് ഈ ചുമതല നല്‍കുന്നില്ലെന്ന് അവര്‍ ചോദിച്ചു. അധ്യാപകര്‍ക്ക് അക്കാദമികമല്ലാത്ത ചുമതലകള്‍ നല്‍കുന്നത് പഠനം തടസപ്പെടുത്തുമെന്നും തൊഴിലിന്റെ അന്തസ്സ് നശിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: