സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കി. ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഉടന്‍ അന്തിമ തീരുമാനമെടുക്കും

Update: 2022-01-04 07:28 GMT

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സര്‍വ്വീസിലേക്ക് തിരിച്ചെത്തുന്നു. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കി. ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഉടന്‍ അന്തിമ തീരുമാനമെടുക്കും.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം ശിവശങ്കര്‍ സര്‍വ്വീസിന് പുറത്തായി ഒന്നരവര്‍ഷം പിന്നിടുമ്പോഴും തിരിച്ച് വരവിന് കളമൊരുങ്ങുന്നത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് കസ്റ്റംസും, എന്‍ഫോഴ്‌സമെന്റും, വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതിചേര്‍ത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍ വാസം അനുഭവിച്ചു.

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തുവെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ചീഫ് സെകരട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചു. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വര്‍ഷമായി സസ്‌പെന്‍ഷിലുള്ള ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസ്സമാവില്ലെന്നുമാണ് സമിതിയുടെ ശുപാര്‍ശ.

ശിവശങ്കറിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍കിട പദ്ധതികളുടെയും സ്വപ്ന പദ്ധികളുടെയും മുഖ്യആസൂത്രകനായ ഉദ്യോഗസ്ഥന്‍ വീണ്ടും നിര്‍ണായക പദവിയിലേക്ക് തിരിച്ചെടുത്തും. 2023 ജനുവരിവരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധി.

Tags:    

Similar News