സ്വര്‍ണപ്പാളി വിവാദം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വിജിലന്‍സ് നിര്‍ദേശം

Update: 2025-10-03 05:07 GMT

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണികളുമായ ബന്ധപ്പെട്ട സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ പെട്ടെന്ന് ധനികനായി മാറുകയും ശബരിമലയിലെ സ്പോണ്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തിരുവനന്തപുരത്തു മാത്രം കോടികളുടെ ഭൂമി ഇടപാടുകളുണ്ടെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനുള്ളില്‍ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമി കച്ചവടങ്ങള്‍ നടന്നതിന്റെ തെളിവുകളും പോലിസിന് ലഭിച്ചു. ഇയാള്‍ സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് വിവരം.

2019 ജുലായ് 20ന് പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസം സ്വര്‍ണ പാളികള്‍ എവിടെയായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കേണ്ടി വരും. തിരികെ കൊണ്ടുവന്നപ്പോള്‍ നാലുകിലോഗ്രാം കുറഞ്ഞത് മഹസറില്‍ രേഖപ്പെടുത്താത്തതിനെക്കുറിച്ച് ദേവസ്വം ജീവനക്കാരും മറുപടി പറയേണ്ടിവരും.

തിരുവനന്തപുരം കിളിമാനൂരിന് സമീപമുള്ള പുളിമാത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വദേശം. ചെറുപ്പകാലം മുതല്‍ക്കേ പിതാവിനൊപ്പം ക്ഷേത്രത്തില്‍ പൂജയ്ക്ക് സഹായത്തിനായി പോറ്റി പോകുമായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലേക്ക് പോവുകയും ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം പൂജാരിയായി പ്രവര്‍ത്തിക്കുകയുമായിരുന്നു. എന്നാല്‍, ക്ഷേത്രത്തില്‍ ചില പ്രശ്നങ്ങളെ തുടര്‍ന്ന് പൂജാരി സ്ഥാനത്തുനിന്ന് ഇയാളെ മാറ്റി. ഇതിനുപിന്നാലെ ഇയാള്‍ ശബരിമലയില്‍ മുഖ്യ പരികര്‍മ്മിയായി ജോലിക്ക് കയറി.

Tags: