ലോക്ക് ഡൗണില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ജര്‍മ്മന്‍ അഭിഭാഷകയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

Update: 2020-04-18 05:20 GMT

ബെര്‍ലിന്‍: ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചതിനെതിരേ പ്രചാരണം നടത്തിയ അഭിഭാഷകയെ ജര്‍മ്മന്‍ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഹൈഡല്‍ബര്‍ഗില്‍ നിന്നുള്ള ബീറ്റ് ബഹ്‌നന്‍ എന്ന അഭിഭാഷകയെയാണ് കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്ന് മാന്‍ഹൈം വെല്‍റ്റ് പോലീസ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ അഭിഭാഷകയെ പരിശോധിച്ചുവെന്നും മെന്‍ഹൈം പോലിസിലെ നോര്‍ബെര്‍ട്ട് അറിയിച്ചു.

അഭിഭാഷകയ്ക്ക് ഉടന്‍ ചികില്‍സ ആവശ്യമാണെന്ന് പോലിസ് മാധ്യമങ്ങളെ അറിയിച്ചു. അവര്‍ പോലിസിനെ ആക്രമിച്ചുവെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.

കൊവിഡിനെ പ്രതിരോധിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യത്തിലധികമാണെന്ന് ബീറ്റ് ബഹ്‌നന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇത്തരം അധികമായ അടച്ചുപൂട്ടല്‍ വ്യവസ്ഥകള്‍ നിയമസംവിധാനത്തെ തന്നെ ചോദ്യം ചെയ്യുമെന്നും ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും ജര്‍മ്മനിയുടെ ഫെഡറല്‍ സംവിധാനത്തെ തന്നെയും ചോദ്യം ചെയ്യുമെന്നും അവര്‍ വാദിച്ചു. വൈറസ് ബാധ 95 ശതമാനം പേര്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് അവരുടെ അഭിപ്രായം. 

താന്‍ ശരിക്കും പരിഭ്രാന്തയാണെന്നും ഒരു അഭിഭാഷകയെന്ന നിലയില്‍ ഇതില്‍ ഇടപെടാതിരിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. ജര്‍മ്മനിയിലെ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് ബഹ്‌നര്‍.

ഫെബ്രുവരി 3നാണ് ഇതു സംബന്ധിച്ച ഒരു പത്രക്കുറിപ്പ് അവര്‍ പുറപ്പെടുവിച്ചത്. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ ഭരണഘടനാവിരുദ്ധമാണെന്നും ജര്‍മ്മന്‍ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരാണെന്നും അവര്‍ ആരോപിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധന നിയമംവച്ച് ഇത് ന്യായീകരിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ യൂറോപ്പില്‍ പലയിടങ്ങളിലും പല കാലത്തും അരങ്ങേറിയിരുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ റഷ്യയില്‍ സാമൂഹിക പരാദമെന്ന് ആരോപിച്ച്് മാനസികാരോഗ്യകേന്ദ്രത്തില്‍ അടയ്ക്കുക പതിവാണ്. 1963ല്‍ റഷ്യന്‍ കവി ജോസഫ് ബ്ലോഡ്‌സ്‌കിയെയും സാമൂഹിക പരാദമെന്ന് ആക്ഷേപിച്ച് മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് വിഷാദരോഗത്തെ ചെറുക്കുന്ന മരുന്നുകള്‍ ധാരാളമായി നല്‍കി. രാത്രിയില്‍ ഉറങ്ങാന്‍ അനുവദിച്ചില്ല. തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചു. നനഞ്ഞ കാന്‍വാസുകള്‍ കൊണ്ട് പുതപ്പിച്ചു. അത് ഉണങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ചര്‍മ്മം വിണ്ടുപൊട്ടുമായിരുന്നു.