ഗസയിലെ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Update: 2021-05-17 18:52 GMT

ഗസാ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ പോരാട്ട സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ് കൊല്ലപ്പെട്ടു. പ്രസ്ഥാനത്തിന്റെ കമാന്‍ഡര്‍ ഹുസ്സാം അബു ഹര്‍ബീദ് ആണ് കൊല്ലപ്പെട്ടത്. ഹര്‍ബീദിന്റെ മരണത്തിന് പിന്നാലെ ഗസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസിനൊപ്പം ചേര്‍ന്ന് പോരാടുന്ന ഇസ്‌ലാമിക് ജിഹാദില്‍ കടുത്ത പ്രതികരണമാണ് ഇസ്രായേലിനെതിരേ ഉണ്ടായത്.

ഇസ്രായേല്‍ സിവിലിയന്മാര്‍ക്കെതിരായ നിരവധി ടാങ്ക് വേധ മിസൈല്‍ ആക്രമണങ്ങളില്‍ ഹര്‍ബീദിന് പങ്കുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.ഹര്‍ബീദിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, ഇസ്രായേല്‍ തീരദേശ നഗരമായ അഷ്‌ദോഡിന് നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്‌ലാമിക് ജിഹാദ് പറഞ്ഞു.

അതേസമയം, ഗസ സിറ്റിയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. അതിനിടെ, ഗസയില്‍നിന്ന് ഒറ്റരാത്രികൊണ്ട് 60 ഓളം റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലേക്ക് തൊടുത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഒരാഴ്ച മുമ്പ് ഏറ്റവും പുതിയ അക്രമം ആരംഭിച്ചതുമുതല്‍ 58 കുട്ടികളടക്കം 200 ഫലസ്തീനികള്‍ ഗസയില്‍ കൊല്ലപ്പെടുകയും 1,300ല്‍ അധികം ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News