കഞ്ചാവും ചാരായവുമായി യുവാവ് അറസ്റ്റില്‍

Update: 2022-06-11 01:09 GMT

പെരിന്തല്‍മണ്ണ: എക്‌സൈസ് റേഞ്ചും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി പുലാമന്തോള്‍ വളപുരം ഭാഗത്തുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടര കിലോഗ്രാം കഞ്ചാവും 2 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍. വളപുരം വാല്‍പറമ്പില്‍ വീട്ടില്‍ വിവേകാനന്ദനെ(36)യാണ് പെരിന്തല്‍മണ്ണ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ സലിം അറസ്റ്റ് ചെയ്തു. വളപുരം, ഓണപ്പുട, പുലാമന്തോള്‍, പാലൂര്‍ ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവും വ്യാജ മദ്യവും വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടില്‍ നിന്നും നിന്നും ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമോ വാടകക്കെടുത്ത ആഡംബര കാറുകളിലുമായോ ആണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നത്. ഇത്തരം കടത്ത് തടയാന്‍ ശ്രമിക്കുന്ന എക്‌സൈസ് പോലിസ് ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുന്ന രീതിയിലും മറ്റും വാഹനമോടിച്ച് രക്ഷപ്പെടുന്ന രീതിയാണ് ഇവരുടേത്. ഇത്തരത്തില്‍ എത്തിക്കുന്ന കഞ്ചാവ് ആളൊഴിഞ്ഞ വീടുകളിലും വാടക കോട്ടേഴ്‌സുകളിലും സൂക്ഷിച്ച് വില്‍പ്പന നടത്തുകയാണ് പതിവ്. സ്‌കൂള്‍, കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ രഹസ്യ നിരീക്ഷണത്തില്‍ ആണ് കേസ് കണ്ടെടുക്കാന്‍ ആയത്. സംഘത്തിലെ മറ്റ് ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജികുമാര്‍, പ്രിവന്റീവ് ഓഫിസര്‍ വി കുഞ്ഞിമുഹമ്മദ്, ഐബി പ്രിവന്റീവ് ഓഫിസര്‍ ഡി ഷിബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കെ. എസ്.അരുണ്‍കുമാര്‍, സുരേഷ്ബാബു. സി, മുഹമ്മദ് ഹബീബ്, രാജേഷ്. എ. കെ, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ശ്രീജ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.