'ഗാന്ധിയുടെ രാമരാജ്യ ദര്‍ശനം രാഷ്ട്രീയ പരിപാടിയായിരുന്നില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഭേദഗതി ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

Update: 2025-12-16 08:12 GMT

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഭേദഗതി ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ' സുപ്രധാന പദ്ധതിയുടെ ആത്മാവിനു നേരെയുള്ള ആക്രമണമാണിത്. മഹാത്മാഗാന്ധിയുടെ രാമരാജ്യ ദര്‍ശനം ഒരിക്കലും പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ പരിപാടിയായിരുന്നില്ല. ഗ്രാമങ്ങളുടെ ശാക്തീകരണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹിക-സാമ്പത്തിക ചട്ടക്കൂടായിരുന്നു അത്. അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം രാമരാജ്യ ദര്‍ശനത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് ബില്ലിന്റെ ധാര്‍മ്മിക ദിശാസൂചകവും ചരിത്രപരമായ നിയമസാധുതയും നഷ്ടപ്പെടുത്തും' ശശി തരൂര്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു സഭയില്‍ ബില്ലിനെതിരേ പ്രതിപക്ഷം സംസാരിച്ചത്. ബില്ല് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ രാഷ്ട്ര പിതാവിന്റെ പേര് പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ കൂട്ടിചേര്‍ത്തു. രാഷ്ട്ര പിതാവിന്റെ പേര് ഒഴിവാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

Tags: