പുഷ്പക വിമാനം ഇക്കാലത്തും അല്‍ഭുതം; കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് ജി മാധവന്‍ നായര്‍

രാമായണത്തിലും മറ്റും പറയുന്ന ഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരവും സ്വാധീനതയുമെല്ലാം എത്രത്തോളം കൃത്യതയുള്ളതാണ് എന്നത് ഈ ചന്ദ്രയാന്‍ കാലഘട്ടത്തിലും അത്ഭുതമാണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

Update: 2019-07-23 09:34 GMT

കൊച്ചി:രാമായണം ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളിലെയും വേദങ്ങളിലെയും ശാസ്ത്രീയത കൂടുതല്‍ ഗവേഷണം അര്‍ഹിക്കുന്നവയാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. രാമായണത്തിലും മറ്റും പറയുന്ന ഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരവും സ്വാധീനതയുമെല്ലാം എത്രത്തോളം കൃത്യതയുള്ളതാണ് എന്നത് ഈ ചന്ദ്രയാന്‍ കാലഘട്ടത്തിലും അത്ഭുതമാണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ രാമായണ പ്രഭാഷണ പരമ്പരയായ ഭാവയാമി രഘുരാമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എഞ്ചിനീയറിങ്, നഗരാസൂത്രണം, ചികില്‍സാരീതികള്‍, ശസ്ത്രക്രിയ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങള്‍ ഇതിഹാസങ്ങളിലുണ്ട്. പുഷ്പക വിമാനം എന്ന സങ്കല്‍പ്പം ഇക്കാലത്തും അല്‍ഭുതപ്പെടുത്തുന്നതാണ്. രാമായണത്തില്‍ പറയുന്ന ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ച രാമസേതു നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഭാരം കുറഞ്ഞ പ്രത്യേക തരം കല്ലുകളാണെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇന്നത്തെ ശാസ്ത്രത്തിലും ഇത്തരം സാധ്യതകളാണ് ഉപയോഗപ്പെടുത്തുന്നത്. ശാസ്ത്രം വികസിച്ചിട്ടില്ലാത്ത പുരാതന കാലത്ത് എഴുതപ്പെട്ട രാമായണത്തില്‍ ശാസ്ത്രീയമായ ഈ സാധ്യതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് വിസ്മയകരമാണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

Tags: