ഇന്ധനവില; രാജ്യസഭയില്‍ പ്രക്ഷുബ്ദരംഗങ്ങള്‍

Update: 2022-03-28 10:44 GMT

ന്യൂഡല്‍ഹി; പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തെയും ഇന്ത്യയിലെ ട്രേഡ് യൂനിയന്റെ പൊതുപണിമുടക്കിനെയും ചൊല്ലി രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. ബഹളം തുടര്‍ന്നതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

വിശദമായ ചര്‍ച്ച ആവശ്യപ്പെട്ട് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചട്ടം 267 പ്രകാരം നിരവധി പ്രതിപക്ഷ അംഗങ്ങള്‍ നോട്ടിസ് സമര്‍പ്പിച്ചെങ്കിലും രാജ്യസഭാ ചെയര്‍മാന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് സഭ പിരിഞ്ഞത്.

നോട്ടിസ് തള്ളിയെന്നും പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഇത് ബഹളത്തിന് കാരണമായി. പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ എഴുനേറ്റ്‌നിന്ന് ബഹളം തുടങ്ങി. അതോടെ സഭ ഉച്ചവരെ നിര്‍ത്തിവച്ചു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തെച്ചൊല്ലിയുള്ള ബഹളം രാജ്യസഭയില്‍ കഴിഞ്ഞ ആഴ്ചയും നടന്നിരുന്നു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും രാജ്യത്തുടനീളമുള്ള തൊഴിലാളി യൂനിയനുകളുടെ പൊതുപണിമുടക്കും ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള സംയുക്ത പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളാണ് നോട്ടിസ് നല്‍കിയത്.

നാല് മാസത്തിനിടെ ആദ്യമായാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. മാര്‍ച്ച് മാസത്തില്‍ ആറാം തവണയും തിങ്കളാഴ്ച മുതല്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് യഥാക്രമം 4 രൂപയും 4.10 രൂപയും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ യഥാക്രമം 30 പൈസയും 35 പൈസയും വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും തിങ്കളാഴ്ച ഡല്‍ഹിയില്‍ ലിറ്ററിന് 99.11 രൂപയും 90.42 രൂപയുമായിരുന്നു.

അതിനിടെ, കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.