ഇന്ധനവില കുതിപ്പ്; വിമാന ടിക്കറ്റ് നിരക്ക് പത്തു ശതമാനം വരെ ഉയരാന്‍ സാധ്യത

Update: 2026-04-19 09:11 GMT

ദുബയ്: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ആഗോള വിപണിയിലെ ഇന്ധനവില വര്‍ധനവും കാരണം വിമാന ടിക്കറ്റ് നിരക്കുകള്‍ പത്തു ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ട്. യുദ്ധസാഹചര്യത്തെ തുടര്‍ന്ന് നിരവധി വ്യോമപാതകള്‍ അടച്ചതും വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരുന്നതും വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിച്ചിരിക്കുകയാണ്.

നിലവില്‍ വിമാനക്കമ്പനികളുടെ ആകെ ചെലവിന്റെ 25 മുതല്‍ 35 ശതമാനം വരെ ഇന്ധനത്തിനായാണ് വിനിയോഗിക്കുന്നത്. ചില ബജറ്റ് വിമാനക്കമ്പനികളില്‍ ഇത് 60 ശതമാനം വരെയാണെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രക്കാരെയാണ് നിരക്ക് വര്‍ധനവ് കൂടുതല്‍ ബാധിക്കുക. യാത്രാസമയവും ചെലവും കൂടുന്നതിനാല്‍ പല റൂട്ടുകളിലും അധിക ചാര്‍ജ് ഏര്‍പ്പെടുത്താനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ ഗള്‍ഫ് മേഖലയിലെ പ്രമുഖ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ ശക്തമായ സാമ്പത്തിക ശേഖരം ഉപയോഗിച്ച് പ്രതിസന്ധിയെ താല്‍ക്കാലികമായി മറികടക്കാനാകുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags: