പീഡനത്തിന് ഇരയായ നാലരവയസ്സുകാരിയുടെ നില ഗുരുതരം; കുടല്‍ പൊട്ടി, സ്വകാര്യഭാഗങ്ങളില്‍ മുറിവ്

കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആശുപത്രി അധികൃതര്‍ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാന്‍ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ല.

Update: 2021-03-30 04:16 GMT
കോട്ടയം: മൂവാറ്റുപുഴയില്‍ വാടകയ്ക്കു താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ നാലരവയസ്സുകാരി അതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനയില്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും പരുക്കും കാണപ്പെട്ടു. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ കുടല്‍ പൊട്ടിയതായും കണ്ടെത്തി. നാലരവയസ്സുകാരി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.


കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആശുപത്രി അധികൃതര്‍ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാന്‍ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് മൂവാറ്റുപുഴ പോലിസിന്റെ മറുപടി.


മൂവാറ്റുപുഴ, പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ കുടുബത്തിലെ കുഞ്ഞിനെ കടുത്ത വയറുവേദനയും ക്ഷീണവും കാരണം കഴിഞ്ഞ വ്യാഴാഴ്ചയാണു മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കള്‍ ഡോക്ടറോട് പറഞ്ഞത്. വിശദമായ പരിശോധനയില്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.


കൂടെയുള്ളത് കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുളളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവര്‍ ഏത് സംസ്ഥാനക്കാരാണ് എന്നതും വ്യക്തമായിട്ടില്ല. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഇവര്‍ ഗുജറാത്ത് സ്വദേശികളാണെന്നും സംശയമുണ്ട്.


സര്‍ജറി വിഭാഗം ശസ്ത്രക്രിയ നടത്തിയതോടെയാണു പരുക്കുകള്‍ ഗുരുതരമാണെന്നു ബോധ്യപ്പെട്ടത്. ഡോക്ടര്‍മാര്‍ ബന്ധുക്കളോടു വിശദമായി വിവരങ്ങള്‍ തിരക്കിയെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ ദമ്പതികളുടെ 2 മക്കള്‍ കൂടി ആശുപത്രിയിലുണ്ട്. ഇതില്‍ മൂത്ത പെണ്‍കുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്ന് അറിയിച്ചതോടെ ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളുമാണ് ദമ്പതികള്‍ക്കൊപ്പമുള്ളത്.




Tags:    

Similar News