നാല് ദിവസത്തെ സന്ദര്‍ശനം: രാഷ്ട്രപതി കേരളത്തിലെത്തി

Update: 2021-12-22 06:39 GMT

തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്. ഉച്ചക്ക് 12.35 ഓടെയാണ് ഇന്ത്യന്‍ വ്യോമ സേന വിമാനത്തില്‍ രാഷ്ട്രപതി മട്ടന്നൂരില്‍ ഇറങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, , സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍. ജ്യോതിലാല്‍, ഇന്ത്യന്‍ നാവിക അക്കാദമി റിയര്‍ അഡ്മിറല്‍ എ.എന്‍ പ്രമോദ്, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. മിനി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഭാര്യ പ്രഥമ വനിത സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവര്‍ക്ക് ഒപ്പമാണ് രാഷ്ട്രപതി എത്തിയത്. തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ രാഷ്ട്രപതിയുടെ ഒപ്പം പെരിയയിലേക്ക് പോയി.

ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊച്ചി നേവല്‍ എയര്‍ബേസിലെത്തും.

22ന് രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാന്‍ഡിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. 23ന് രാവിലെ 10.20ന് കൊച്ചിയില്‍ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയില്‍ പി. എന്‍. പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം രാഷ്ട്രപതി നിര്‍വഹിക്കും. 24ന് രാവിലെ രാജ്ഭവനില്‍ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 9.50ന് അവിടെ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.