പുതിയ വിദ്യാഭ്യാസ നയം : പ്രതീക്ഷയും ആശങ്കകളും നിറഞ്ഞ് 'ഫോസ' വെബിനാര്‍

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക അഡ്വ രശ്മിത രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Update: 2020-08-26 11:29 GMT

ജിദ്ദ: ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം പ്രതീക്ഷയും അതിലേറെ ആശങ്കകളും നിറഞ്ഞതാനാണെന്ന് ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ ( ഫോസ) ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച സൂം വെബിനാറില്‍ സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ അഡ്വ രശ്മിത രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

നീണ്ട 34 വര്‍ഷങ്ങള്‍ക്കു ശേഷം വിദ്യാഭ്യാസ നയം അടിമുടി ഉടച്ചുവാര്‍ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. അതിവിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ഇടകൊടുക്കാതെയും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും വെക്കാതെയുമാണ് പുതിയ നയം കൊണ്ടുവരുന്നത്. കോര്‍പറേറ്റ് വല്‍ക്കരണം സുഗമമാക്കുക വഴി വിദ്യാഭ്യാസ കച്ചവടവും ഈ മേഖലയെ മുഴുവന്‍ കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാക്കുക വഴി ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കുകയും, ശാസ്ത്രീയ മനോഭാവത്തിനു പകരം തീവ്രദേശീയത അടിച്ചേല്‍പ്പിക്കുകയും തുടങ്ങി ഗുരുതരമായ അപകടങ്ങളാണ് അതില്‍ പതിയിരിക്കുന്നതെന്ന് അഡ്വ രശ്മിത അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ രംഗം ഏതാണ്ട് സമ്പൂര്‍ണ്ണമായി മോദി ഭരണത്തിന്റെ കൈപ്പിടിയിലൊതുങ്ങുന്നു എന്നത് വലിയൊരു അപകടം തന്നെയാണ്. ഇതാകട്ടെ എല്ലാ മേഖലയിലുള്ള അമിത കേന്ദ്രീകരണത്തിന്റെ ഭാഗമാണ്. ഡോക്ടര്‍ അംബേദ്കര്‍, പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു അടക്കം അതി പ്രഗത്ഭര്‍ ചേര്‍ന്ന് ഭരണഘടനാനിര്‍മ്മാണസഭയില്‍ അതിവിശദമായ ചര്‍ച്ച നടത്തിയാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഇന്ത്യയുടെ വൈവിധ്യം പ്രശസ്തമാണ്. മതം, ഭാഷ, സംസ്‌കാരം, ജാതി, ഉപജാതി, ഗോത്രസംസ്‌കാരം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യം കണക്കിലെടുത്താണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. വിദ്യാഭ്യാസം ആര്‍എസ് എസ് നിയന്ത്രിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഭയാനകം. ഒപ്പം വര്‍ഗ്ഗീയ വല്‍ക്കരണവും വിദ്യാഭ്യാസ മേഖലയില്‍ വ്യാപകമാകും. ഗുരുകുല വിദ്യാഭ്യാസത്തെ പാടെ അവഗണിച്ചു സമ്പൂര്‍ണ ഡിജിറ്റലൈസേഷണിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഈ കച്ചവടവത്കരണം അതീവ ഗുരുതരമായ ആപത്താണ്. ആറാം ക്ലാസ് മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് ഒരു ലക്ഷം സ്‌കൂളുകള്‍ ഒരൊറ്റ അധ്യാപകനെ വെച്ചുമാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം മറക്കരുത്. മാതൃ ഭാഷയുടെ പേരില്‍ സംസ്‌കൃതം അടിച്ചേല്പിക്കുകയും, പാലി, തമിഴ് തുടങ്ങിയ പല പ്രഗല്‍ഭ ഭാഷകളെയും തഴയുകയും ചെയ്തിരിക്കുന്നു. . കേരളീയരെ സംബന്ധിച്ചിടത്തോളം, ഇംഗ്ലീഷ് ഭാഷയിലെ വൈദഗ്ധ്യം രാജ്യത്തെ ഇതര വിഭാഗങ്ങളുമായി ശക്തമായി ബന്ധം പുലര്‍ത്താന്‍ സഹായിക്കുകയും ഇന്ത്യയുടെ ഭരണ ശിരാകേന്ദ്രം വരെ കയ്യടക്കുവാന്‍ സഹായിക്കുന്നതുമാണ്. ആ വിശ്വോത്തര ഭാഷക്കു പോലും ഇതില്‍ കുറച്ചു മാത്രമേ പ്രാധാന്യം ഉള്ളു. ആശങ്കയോട് കൂടിയേ നമുക്ക് ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ പാട്ട കുടിയാന്മാരല്ലെന്നും സൗജന്യ വിദ്യാഭ്യാസം എന്നത് ഇവിടെ അതു കാശ് മുടക്കി വാങ്ങിക്കാന്‍ കഴിയുന്നതിന്നെ ആശ്രയിച്ചിരിക്കും എന്നതും ഈ നയത്തിന്റെയ് കുറവുകളാണ്. ഏതൊരു കടുത്ത വരള്‍ച്ചക്ക് ശേഷവും ഏതൊരു ശീതകാലത്തിന്നു ശേഷവും വസന്തം വരുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. കാലത്തിന്നു വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് ഇതുപോലെയുള്ള ചര്‍ച്ചകള്‍ നടത്തുന്നത് കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദുരന്ത നിവാരണ സമിതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുരളീ തുമ്മാരുകുടി മുഖ്യ പ്രഭാഷണം നടത്തി. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിച്ചുപണി മാറിവരുന്ന കാലഘട്ടത്തിന്റെയ് ആവശ്യമാണ്. നിലവിലെ നയത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രേഖയാണ് അത്. പാഠ്യ, പാഠ്യേതര വേര്‍തിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്‌പോര്‍ട്‌സ്, യോഗ, സാമൂഹികസേവനം എന്നിവയെല്ലാം ഇതില്‍ പാഠ്യവിഷയങ്ങളാണ് . ബിരുദ കോഴ്‌സുകളുടെ സമഗ്ര പുനഃസംഘടന, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ദേശീയ റിസര്‍ച് ഫൗണ്ടേഷന്‍, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ അതോറിറ്റി എന്നിവയെല്ലാം അതിന്റെയ് പ്രത്യകതയാണ്. പുതിയ വിദ്യാഭ്യാസ നയം മൂലം ഉണ്ടാവുന്ന ഘടനാപരമായ മാറ്റങ്ങളെ കുറിച്ച് വിശദമായി സംസാരിച്ച അദ്ദേഹം വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും ഇങ്ങിനെ ഒരു പുതിയ മാറ്റം വന്നതിനെ സ്വാഗതം ചെയ്തു.

തുടര്‍ന്നു സംസാരിച്ച ഫോസ ജിദ്ദ അംഗവും കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ : ഇസ്മായില്‍ മരിതേരി തന്റെ രാജ്യത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യതയാണ് എന്നും, അതേ സമയം മാനവീകതയും, രാഷ്ട്രീയപരവും സാമ്പത്തികപരവും കെട്ടുറപ്പ് സമൂഹത്തില്‍ ഉണ്ടാവാന്‍ പര്യാപ്തമായ കാര്യങ്ങളാണ് ഓരോ നയങ്ങളും നടപ്പില്‍ വരുത്തുമ്പോള്‍ ഉണ്ടാവേണ്ടത് എന്നും ഓര്‍മിപ്പിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് അഷ്റഫ് മേലേവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ അമ്പലവന്‍, സി. എച്. ബഷീര്‍, അമീര്‍ അലി, അഷ്റഫ് കോമു, സാലിഹ് കാവോട്ട്, റസാഖ് മാസ്റ്റര്‍, ഇഖ്ബാല്‍ സി കെ പള്ളിക്കല്‍, സലാം ചാലിയം, അഡ്വ. ശംസുദ്ധീന്‍, കെ.എം. മുഹമ്മദ് ഹനീഫ, ഹാരിസ് തൂണിച്ചേരി, സുനീര്‍, മൊയ്തു പാളയാട്ട് ജനറല്‍ സെക്രട്ടറി സാഹിദ് കൊയപ്പത്തൊടി ഖജാന്‍ജി നാസര്‍ ഫറോക്ക് സംസാരിച്ചു. ലിയാഖത്ത് കോട്ട അവതാരകനായിരുന്നു. 

Tags:    

Similar News