പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കോടതിയെ അറിയിച്ച് അഭിഭാഷകര്‍

Update: 2026-02-13 06:15 GMT

ഇസ് ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രിംകോടതിയെ അറിയിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകര്‍. ഇമ്രാന്‍ ഖാന്റെ വലതു കണ്ണിലെ കാഴ്ചശക്തി ഇപ്പോള്‍ 15 ശതമാനം മാത്രമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സുപ്രിംകോടതിയെ അറിയിച്ചു. സമയബന്ധിതവും ശരിയായതുമായ ചികില്‍സയുടെ അഭാവവും മൂലം നില വഷളായികൊണ്ടിരിക്കുകയാണെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

കോടതിയില്‍ നല്‍കിയ വിവരമനുസരിച്ച്, മൂന്ന് നാല് മാസം മുമ്പ് അദ്ദേഹത്തിന് കാഴ്ച മങ്ങാന്‍ തുടങ്ങി. ജയില്‍ അധികൃതരെയും ജയില്‍ സൂപ്രണ്ടിനെയും ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും, തുള്ളിമരുന്ന് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാണ് ആരോപണം. ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിക്കുകയോ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു.

അസുഖം നിസ്സാരമല്ലെന്നും ശരിയായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ ഇമ്രാന്‍ ഖാന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ജയിലില്‍ നല്‍കുന്ന മെഡിക്കല്‍ സൗകര്യങ്ങള്‍ ആരോഗ്യത്തിന് പര്യാപ്തമോ ഉചിതമോ അല്ലെന്ന് അവര്‍ പറഞ്ഞു. സ്വതന്ത്രവും യോഗ്യതയുള്ളതുമായ ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് ഇമ്രാന്‍ ഖാനെ ഉടന്‍ വിധേയമാക്കാനും പ്രത്യേക ചികില്‍സ നല്‍കാനും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

തന്റെ പിതാവിന്റെ അവസ്ഥയ്ക്കുകാരണം, അശ്രദ്ധയും ശരിയായ ചികിത്സ ലഭിക്കാത്തതുമാണെന്ന് ഇമ്രാന്‍ ഖാന്റെ മകന്‍ ഖാസിം ഖാന്‍ പറഞ്ഞു. പിതാവിനെ സന്ദര്‍ശിക്കാന്‍ തനിക്കും സഹോദരനും വിസ നിഷേധിക്കുന്നുണ്ടെന്നും ഖാസിം ഖാന്‍ ആരോപിച്ചു. ഒരു മകനെന്ന നിലയില്‍, രോഗിയായ പിതാവിനെ കാണാന്‍ കഴിയാത്തതിന്റെ വേദന അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: