മുന്‍ നയതന്ത്രജ്ഞന്‍ ഫ്യൂമിയോ കിഷിദ ജപ്പാന്‍ പ്രധാനമന്ത്രി

Update: 2021-10-04 05:59 GMT

ടോക്യോ: മുന്‍ നയതന്ത്ര വിദഗ്ധന്‍ ഫ്യൂമിയോ കിഷിദയെ ജപ്പാന്‍ പാര്‍ലമെന്റ് അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞടുത്തു. യോഷിഹിതെ സുഗ സ്ഥാനമൊഴിഞ്ഞതോടെയാണ് കിഷിദയെ തിരഞ്ഞെടുത്തത്. കിഷിദയും അദ്ദേഹത്തിന്റെ കാബിനറ്റും താമസിയാതെ സ്ഥാനമേറ്റെടുക്കും.

കൊവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതിയിലുണ്ടായ വീഴ്ചയും ഒളിമ്പിക്‌സ് നടത്തിപ്പിലുണ്ടായ പാളിച്ചയും പിന്തുണയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് സുഗ സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ട ശേഷം രാജിസമര്‍പ്പിച്ചത്.

64കാരനായ കിഷിദ മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്നു. മധ്യവര്‍ത്തി സ്വഭാവക്കാരനായിരുന്നെങ്കിലും ചില നീക്കങ്ങളിലൂടെ പാര്‍ട്ടിയിലെ യാഥാസ്ഥിതികരെ കയ്യിലെടുക്കാന്‍ കിഷിദക്കായതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞത്.

20 അംഗ കാബിനറ്റില്‍ രണ്ട് പേരൊഴിച്ച് എല്ലാവും പുതുമുഖങ്ങളാകും. പുതുതായെത്തുന്ന 13 പേര്‍ മന്ത്രിമാരെന്ന നിലയില്‍ തുടക്കക്കാരാണ്. കാബിനറ്റില്‍ മൂന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തും.

യുഎസ്-ജപ്പാന്‍ ബന്ധത്തില്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്ന കിഷിദ ചൈനക്കും വടക്കന്‍ കൊറിയക്കുമെതിരേ ഏഷ്യയിലെയും യൂറോപ്പിലെയും സമാനചിന്തയുള്ള രാജ്യങ്ങളുമായുള്ള സഖ്യം വേണമെന്ന അഭിപ്രായക്കാരനാണ്. 

Tags: