മയക്കുമരുന്ന് കേസില്‍ മുന്‍ കമാന്‍ഡോ അറസ്റ്റില്‍

Update: 2025-10-03 11:07 GMT

ജയ്പൂര്‍: മയക്കുമരുന്ന് കേസില്‍ മുന്‍ കമാന്‍ഡോ അറസ്റ്റില്‍. തെലങ്കാനയില്‍ നിന്നും ഒഡീഷയില്‍ നിന്നും രാജസ്ഥാനിലേക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ പ്രധാന പങ്കാളിയാണ് ബജ്രംഗ് സിങ്.

മുംബൈയിലെ 26/11 തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്തയാളാണ് ബജ്രംഗ് സിംങ്. രാജസ്ഥാന്‍ പോലിസ് ഇയാളെ മയക്കുമരുന്ന് റാക്കറ്റിന്റെ തലവനായി പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രിയാണ് ഇയാളെ ചുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. 200 കിലോഗ്രാം മയക്കുമരുന്നുമായാണ് ഇയാളെ പിടികൂടിയത്.

സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സും (എഎന്‍ടിഎഫ്) നടത്തിയ ഓപ്പറേഷന്‍ ഗാഞ്ചാനെയ്‌യുടെ ഭാഗമായാണ് സിങിനെ അറസ്റ്റ് ചെയ്തത്.

10ാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിച്ച സിംങ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബിഎസ്എഫ്) ചേരുകയയാരുന്നു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ എന്ന നിലയില്‍ ഇയാള്‍ പഞ്ചാബ്, അസം, രാജസ്ഥാന്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഇയാളെ എന്‍എസ്ജിയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ഏഴുവര്‍ഷം ഇയാള്‍ കമാന്‍ഡോ ആയി സേവനമനുഷ്ഠിച്ചു. 2008 ല്‍ 26/11 ഓപ്പറേഷനില്‍ പങ്കെടുത്തു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായ സിങ് ക്രിമിനല്‍ ബന്ധമുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതിലൂടെയാണ് സിങ് മയക്കുമരുന്നു കടത്തിലേക്ക് തിരിഞ്ഞതെന്ന് പോലിസ് പറഞ്ഞു.



Tags: