വിദേശകാര്യമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം; അഫ്ഗാന്‍ പ്രശ്‌നം മുഖ്യ അജണ്ടയായേക്കും

Update: 2021-07-05 17:49 GMT

ന്യൂഡല്‍ഹി: അഫ്ഗാന്‍ സൈന്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തതോടെ ആരംഭിച്ച പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും റഷ്യന്‍ വിദേശകാര്യമന്ത്രിയും തമ്മിലുള്ള യോഗത്തില്‍ അഫ്ഗാന്‍ പ്രശ്‌നം മുഖ്യഅജണ്ടയായേക്കും. വാര്‍ഷിക ഇന്ത്യ- റഷ്യന്‍ ഉച്ചകോടിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് അടുത്ത ആഴ്ചയാണ് എസ് ജയ്ശങ്കര്‍ മോസ്‌കോയിലേക്ക് പോകുന്നത്. റഷ്യയുടെ അഫ്ഗാന്‍ നീക്കത്തില്‍ പ്രധാനപ്പെട്ട പങ്കാളിയായി ഇന്ത്യയെയാണ് റഷ്യ കണക്കാക്കുന്നത്, പ്രത്യേകിച്ച് താലിബാന്‍ കുറേകൂടി ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതോടെ.

ജയ്ശങ്കറുടെ സന്ദര്‍ശനം ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മോസ്‌കോയില്‍ അടുത്ത ആഴ്ച ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനില്‍ പങ്കെടുക്കാനാണ് അവസാനമായി ജയ്ശങ്കര്‍ റഷ്യ സന്ദര്‍ശിച്ചത്.

റഷ്യസന്ദര്‍ശന സമയത്ത് ജയ്ശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ് റോവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യ- റഷ്യ ഉച്ചകോടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. സാമ്പത്തിക, സാങ്കേതിക, ശാസ്ത്രീയ, സാസ്‌കാരിക മേഖലയിലെ സഹകരണവും ചര്‍ച്ചാവിഷയമായേക്കുമെന്നും കരുതപ്പെടുന്നു.

ഇന്ത്യയും റഷ്യയും തമ്മില്‍ സൈനികതല ചര്‍ച്ചയും നടക്കാനിരിക്കുകയാണ്.