ഗള്‍ഫില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വില ഉയരുമെന്ന് മുന്നറിയിപ്പ്

Update: 2021-01-07 19:05 GMT

അജ്മാന്‍: ഗള്‍ഫ് വിപണിയില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വില അടുത്ത ദിവസങ്ങളില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യകയറ്റുമതി രംഗത്തെ അതികായരില്‍ ഒരാളായ ഹരിഷ് തഹ്‌ലിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭക്ഷ്യോല്‍പന്ന ഇറക്കുമതിക്കുള്ള കണ്ടെയ്‌നറുകള്‍ക്ക് നേരിടുന്ന ക്ഷാമമാണ് വില വര്‍ധനക്ക് കാരണമാകുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കോവിഡ് കാലത്ത് കയറ്റിറക്കുമതി രംഗത്ത് അനുഭവപ്പെടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ഒഴിഞ്ഞ കണ്ടെയ്‌നറുകളുടെ ക്ഷാമം. കണ്ടെയ്‌നറുകള്‍ ലഭ്യമല്ലാത്തതിനാല്‍ ചരക്ക് പലയിടത്തും കപ്പലില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയുണ്ട്. ഇത് വിപണിയില്‍ വില വര്‍ധനക്ക് കാരണമാവുകയാണ്. മാര്‍ച്ച് വരെ ഈ പ്രതിഭാസം തുടരാന്‍ സാധ്യതയുണ്ടെന്ന് ഹരീഷ് പറഞ്ഞു. ഇന്ത്യയിലെ കര്‍ഷക സമരം ഗള്‍ഫിലെ ഭക്ഷ്യവിപണിയെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് നേരത്തേ നിയന്ത്രണങ്ങളുണ്ട്. ഗള്‍ഫിലെ ഏറ്റവും വലിയ ഭക്ഷ്യപയറുല്‍പന്ന കയറ്റുമതി സ്ഥാപനമായ അറബ് ഇന്ത്യ സ്‌പൈസസ് ചില്ലറ വിപണിയില്‍ കൂടുതല്‍ സജീവമാകുമെന്ന് ഹരീഷ് പറഞ്ഞു. 180 ദിവസം വരെ മുഴുവന്‍ യു എ ഇയിലേക്കും ആവശ്യമായ ഭക്ഷ്യശേഖരം തങ്ങളുടെ സ്ഥാപനത്തില്‍ മാത്രം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന തഹ് ലിയാനിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Tags:    

Similar News