ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചു; ശ്രീലങ്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

Update: 2021-09-01 10:11 GMT

കൊളംബോ: ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ശ്രീലങ്ക രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി, പഞ്ചസാര തുടങ്ങിയവയുടെ വിതരണം ഇന്നു മുതല്‍ സര്‍ക്കാര്‍ നിയന്ത്രിക്കും. വിലനിര്‍ണയവും സര്‍ക്കാര്‍ നേരിട്ടായിരിക്കും നടത്തുകയെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. യുഎസ് ഡോളറിനെ അപേക്ഷിച്ച് ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 7.5 ശതമാനമാണ് ഇടിഞ്ഞത്.

മുന്‍ സൈനിക മേധാവിയെ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനുവേണ്ടിയുളള പ്രത്യേക കമ്മീഷണറായി നിയമിച്ചു. അദ്ദേഹത്തിന് പൂഴ്ത്തിവച്ച അവശ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വ്യാപാരികളുമായി സംസാരിച്ച് വില നിര്‍ണയിക്കുന്നതിനുമുളള അധികാരമുണ്ടായിരിക്കും.

ഉരുളക്കിഴങ്ങ്, ഉള്ളി, പഞ്ചസാര, അരി എന്നിവയുടെ വില ശ്രീലങ്കന്‍ വിപണിയില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്.

അതേസമയം പല വസ്തുക്കളുടെയും വിതരണം തടസ്സപ്പെട്ടു. പാചകവാതകം, മണ്ണെണ്ണ, പാല്‍പ്പൊടി എന്നിവയ്ക്കുവേണ്ടി അവ വില്‍ക്കുന്ന കടകള്‍ക്കുമുന്നില്‍ വലിയ ക്യൂ രൂപം കൊണ്ടിരിക്കുകയാണ്.

വിദേശവിനിമയ നിരക്കിലുണ്ടായ മാറ്റമാണ് വിലവര്‍ധനയ്ക്കു കാരണമെന്നാണ് വിലയിരുത്തല്‍.

ശ്രീലങ്കയില്‍ മാസാമാസം പണപ്പെരുപ്പം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഭക്ഷ്യവസ്തുക്കള്‍ ശ്രീലങ്ക ഇറക്കുമതി ചെയ്യുകയാണ് പതിവ്. കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ പ്രധാന വരുമാനമാര്‍ഗമായ ടൂറിസം ഇടിഞ്ഞു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ സമ്പദ്ഘനയിലും 3.6 ശതമാനത്തിന്റെ ഇടിവുണ്ടായി.