വിമാന ടിക്കറ്റ് വര്‍ധന: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പിആര്‍ സിയാദ്

അബൂദബിയില്‍ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്തി മടങ്ങാന്‍ വേണ്ടത് ഏകദേശം മൂന്നരലക്ഷത്തിലധികം രൂപയാണ്.

Update: 2022-08-30 14:27 GMT

തിരുവനന്തപുരം: അമിതമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. അമിത നിരക്ക് മൂലം വേനല്‍ അവധി കഴിഞ്ഞ് പ്രവാസികള്‍ക്ക് ഗള്‍ഫിലേക്ക് മടങ്ങാനാവുന്നില്ല. സീസണ്‍ നോക്കി പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്കു കടിഞ്ഞാണിടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. രണ്ടു വര്‍ഷത്തെ കൊവിഡ് മഹാമാരിക്കു ശേഷം ഗള്‍ഫിലെ വേനലവധിയില്‍ നാട്ടിലെത്തി ഉറ്റവരെ കാണാന്‍ തയ്യാറായ വേളയിലും വിമാന ടിക്കറ്റ് അമിതമായി വര്‍ധിപ്പിച്ച് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരുന്നു.

അബൂദബിയില്‍ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്തി മടങ്ങാന്‍ വേണ്ടത് ഏകദേശം മൂന്നരലക്ഷത്തിലധികം രൂപയാണ്. പ്രവാസലോകത്ത് കഷ്ടപ്പെട്ട് സ്വന്തമാക്കുന്ന മാസങ്ങളുടെ ശമ്പളം വേണം ഒന്നു നാട്ടിലെത്തി മടങ്ങാന്‍. കേരളത്തിന്റെ നട്ടെല്ല് എന്നു മുഖ്യമന്ത്രി വരെ വിശേഷിപ്പിക്കുന്ന പ്രവാസികളെ വിമാന കമ്പനികള്‍ കൊള്ളയടിക്കുമ്പോള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധന പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരുകള്‍ സത്വര നടപടി സ്വീകരിച്ച് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും പി ആര്‍ സിയാദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News