ഗോവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; 20 തൊഴിലാളികൾ കസ്റ്റഡിയിൽ

Update: 2024-04-13 10:29 GMT

പനജി: ഗോവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കേസില്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്നും എസ്പി സുനിത സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് അഞ്ചുവയസ്സുകാരിയെ വാസ്‌കോഡ ഗാമയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിനിരയായെന്നും സംഭവം കൊലപാതകമാണെന്നും മൃതദേഹപരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നിര്‍മാണത്തൊഴിലാളിയുടെ മകളാണെന്നാണ് പോലിസ് നല്‍കുന്നവിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആശുപത്രിയില്‍നിന്ന് പോലിസിന് വിവരംലഭിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ചുവയസ്സുകാരിയെ മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിച്ചതായാണ് പോലിസിന് വിവരം കിട്ടിയത്. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാവുകയായിരുന്നു.

Tags:    

Similar News