മെയ് മാസത്തില്‍ എയര്‍ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മുതിര്‍ന്ന പൈലറ്റുമാര്‍; വാക്‌സിന്‍ ക്ഷാമത്തിന്റെ ഫലമെന്ന് സൂചന
ന്യൂഡല്‍ഹി: മെയ് മാസത്തില്‍ എയര്‍ ഇന്ത്യയിലെ അഞ്ച് മുതിര്‍ന്ന പൈലറ്റുമാര്‍ കൊവിഡ് ബാധിച്ചു മരിച്ചു. പൈലറ്റുമാര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന കമ്പനിയുടെ അഭ്യര്‍ത്ഥനകള്‍ക്കിടയിലാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
ക്യാപ്റ്റന്‍ പ്രസാദ് കര്‍മക്കര്‍, ക്യാപ്റ്റന്‍ സന്ദീപ് റാണ, ക്യാപ്റ്റന്‍ അമിതേഷ് പ്രസാദ്, ക്യാപ്റ്റന്‍ ജി.പി.എസ്. ഗില്‍, ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരി എന്നിവരാണ് കൊവിഡ് മൂലം മരിച്ച പൈലറ്റുമാരെന്ന് എയര്‍ഇന്ത്യ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
37കാരനായ തിവാരിയാണ് ആദ്യം മരിച്ചത്. ബോയിങ് 777ലെ ആദ്യ ഫസ്റ്റ്ഓഫിസറാണ് തിവാരി, മെയ് 30നാണ് മരിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വലിയ എയര്‍ക്രാഫ്റ്റുകള്‍ പറത്തിയ പൈലറ്റുമാരാണ് മരിച്ചവരെല്ലാം.
വാക്‌സിന്‍ എടുക്കാതെ വിമാനം പറത്താനാവില്ലെന്ന് മെയ് 4ാം തിയ്യതി പൈലറ്റുമാര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. മെയ് അവസാനത്തോടെ പ്രത്യേകം ക്യാമ്പിലൂടെ എല്ലാവരെയും വ്കസിനേഷന് വിധേയമാക്കുമെന്ന് കമ്പനി ഉറപ്പും നല്‍കി. പക്ഷേ, വാക്‌സിന്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് ക്യാമ്പുകള്‍ റദ്ദാക്കി. പിന്നീട് മെയ് 15നാണ് ക്യാമ്പുകള്‍ തുടങ്ങിയത്. 45വയസ്സിനു മുകളിലുള്ളവര്‍ക്ക് കമ്പനി നേരത്തെ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു.
''നിരവധി പൈലറ്റുമാര്‍ ക്വാറന്റീനിലാവുകയും രോഗബാധിതരാവുകയും പിന്നീട് മരിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ എണ്ണവും വര്‍ധിക്കുകയാണ്. അവരുടെ തൊട്ടടുത്ത കുടുംബാഗങ്ങളും കൊവിഡ് ബാധിച്ച് മരിക്കുകയാണ്. വന്ദേഭാരത് വിമാനങ്ങള്‍ പറത്തി വീട്ടില്‍ തിരിച്ചെത്തിയാല്‍ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പകര്‍ന്നുനല്‍കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ജോലി ശരിയായ രീതിയില്‍ ചെയ്യാനും കുടുംബാംഗങ്ങളെ സുരക്ഷിതരാക്കാനും ഞങ്ങള്‍ക്ക് കമ്പനിയുടെ സഹായം ആവശ്യമാണ്''- എയര്‍ ഇന്ത്യ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ ആര്‍ എസ് സന്ദുവിനെഴുതിയ കത്തില്‍ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് അസോസിയേഷന്‍ എഴുതി.
വിമാനം പറത്തിയതിനും മുമ്പും ശേഷവും നടത്തുന്ന ശ്വാസ പരിശോധന ഒഴിവാക്കണമെന്ന് അസോസിയേഷന്‍ ഏപ്രില്‍ 14ന് സിവില്‍ ആവിയേഷന്‍ ഡിജിക്ക് എഴുതിയിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബ്രീത്ത് അനലൈസര്‍ പരിശോധന നിര്‍ത്തിവച്ചിരുന്നെങ്കിലും സപ്തംബറില്‍ പുനരാരംഭിച്ചു.
