ബ്രിട്ടനില്‍ മൂന്ന് വയസ്സുകാരിയുള്‍പ്പെടെ അഞ്ച് പേരെ വെടിവച്ചുകൊന്നു

Update: 2021-08-13 16:04 GMT

പ്ലിമൗത്ത്: ബ്രിട്ടനിലെ പ്ലിമത്തില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ അഞ്ച് പേരെ വെടിവച്ചുകൊന്നു. തെക്കന്‍ ഇംഗ്ലണ്ടിലെ പ്ലിമത് നഗരത്തില്‍ നടന്ന വെയിവയ്പ് ആറ് മിനിറ്റ് നീണ്ടുനിന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം.

അമേരിക്കയില്‍ കൂട്ടവെടിവയ്പുകള്‍ കൂടുതലാണെങ്കിലും ബ്രിട്ടനില്‍ അപൂര്‍വമാണ്. ബ്രിട്ടനില്‍ തോക്ക് ലൈസന്‍സ് കുറച്ചുപേര്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളു. ഒരു ദശകത്തിനു ശേഷമാണ് ഇത്തരമൊരു സംഭവം രാജ്യത്തുണ്ടാകുന്നത്.

22 വയസ്സുള്ള ജെയ്ക് ഡേവിസന്‍ എന്ന ക്രയിന്‍ ഓപറേറ്ററാണ് വെടിവച്ചതെന്ന് പോലിസ് അറിയിച്ചു. അഞ്ച് പേരെ വെടിവച്ച ശേഷം യുവാവ് തോക്ക് തന്റെ നേര്‍ക്ക് ചൂണ്ടി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

കൊലപാതകത്തിന്റെ പ്രചോദനമെന്താണെന്ന് പോലിസിന് തിരിച്ചറിയാനായില്ലെങ്കിലും സായുധ സംഘങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നാണ് വിലയിരുത്തല്‍. പോലിസ് ഡേവിസന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കുന്നുണ്ട്.

ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴച്ചതാണെന്ന് പോലിസ് സൂചന നല്‍കി.

വൈകീട്ട് ആറ് മണിക്കാണ് വെടിവയ്പ് തുടങ്ങിയത്. ആദ്യം 51 വയസ്സുള്ള സ്ത്രീയെ വെടിവച്ചിട്ടു. അവരെ ഡേവിസന് നേരിട്ടറിയാവുന്നവരാണ്.

പിന്നീട് 43 വയസ്സുകാരനുമായി നടന്നുവന്നിരുന്ന 3 വയസ്സുകാരിയെ വെടിവച്ചിട്ടു. തുടന്ന് നടന്ന് പോകുന്ന മൂന്ന് പേര്‍ക്ക് നേരെയും വെടിയുതിര്‍ത്തു.

സ്വയം വെടിവച്ചുമരിക്കുന്നതിനു മുമ്പ് പേലിസ് അയാളെ തന്ത്രപൂര്‍വം പിടികൂടി. ഇയാള്‍ക്ക് തോക്ക് ലൈസന്‍സ് ഉണ്ട്. മനോരോഗലക്ഷണങ്ങളുമില്ല.