ശരിയായ ദിശയിലേക്കുളള ആദ്യ ചുവടുവെപ്പ്; കേന്ദ്രസര്‍ക്കാര്‍ പാക്കേജിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്ക്ഡൗണിന്റെ ആഘാതം നേരിടേണ്ടി വരുന്ന കര്‍ഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Update: 2020-03-26 14:44 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകാന്‍ ഇടയുള്ള ആഘാതം കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നു അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്ക്ഡൗണിന്റെ ആഘാതം നേരിടേണ്ടി വരുന്ന കര്‍ഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുതെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൊറോണ വൈറസ് പ്രതിരോധ മേഖലയില്‍ പ്രര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കൊറോണ കാലത്തെ നേരിടുന്നതിനുള്ള ധനസഹായമായി വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് അടുത്ത മൂന്നു മാസം അഞ്ഞൂറു രൂപ വീതം നല്‍കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വിധവകള്‍, പെന്‍ഷന്‍കാര്‍, ശാരീരിക വെല്ലുവിളി ഉള്ളവര്‍ എന്നിവര്‍ക്ക് ആയിരം രൂപ വീതം നല്‍കും. രണ്ട് ഗഡുക്കളായി ആണ് പണം നല്‍കുകയെന്ന്, സാമ്പത്തിക പാക്കെജ് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അറിയിച്ചു.

Tags:    

Similar News