9,000 ടണ്‍ എല്‍പിജിയുമായി ആദ്യ കപ്പല്‍ കൊച്ചിയിലെത്തി

Update: 2026-03-31 09:16 GMT

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ സംസ്ഥാനത്ത് രൂക്ഷമായിരുന്ന പാചകവാതക ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമായി എല്‍പിജി കപ്പല്‍ കൊച്ചി തീരത്തെത്തി. ഏകദേശം ഒരു മാസത്തിന് ശേഷമാണ് പാചകവാതകവുമായി കപ്പല്‍ കേരളത്തില്‍ എത്തുന്നത്. 'അപ്പോളോ ഓഷ്യന്‍' എന്ന കപ്പല്‍ 9,000 ടണ്‍ എല്‍പിജിയുമായി തിങ്കളാഴ്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതുവൈപ്പ് ടെര്‍മിനലില്‍ നങ്കൂരമിട്ടു. സംസ്ഥാനത്തിന്റെ ഏകദേശം ഒരാഴ്ചത്തെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നത്ര വാതകമാണ് കപ്പലിലുള്ളത്.

ഹോര്‍മുസ് കടലിടുക്ക് വഴി എത്തിയ ശിവാലിക് എല്‍പിജി ടാങ്കറില്‍ നിന്നുള്ള വാതകമാണ് ഇതിലൂടെ കൊച്ചിയിലെത്തിച്ചതെന്നാണ് സൂചന. ഇവിടെ നിന്ന് ഉദയംപേരൂര്‍, പാലക്കാട്, ചേളാരി എന്നിവിടങ്ങളിലെ ബോട്ട്‌ലിങ് പ്ലാന്റുകളിലേക്ക് പൈപ്പ്‌ലൈന്‍ വഴി വിതരണം നടത്തും. ഇതില്‍ പാലക്കാട് പ്ലാന്റ് ബിപിസിഎല്ലിന്റേതാണ്. സംസ്ഥാനത്ത് സാധാരണയായി പ്രതിമാസം മൂന്നു കപ്പലുകളിലായി ഏകദേശം 14,000 ടണ്‍ എല്‍പിജി എത്തിക്കാറുണ്ട്. എന്നാല്‍ ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ വിതരണ ശൃംഖല തകരാറിലായി.

എല്‍പിജി ക്ഷാമം ഹോട്ടല്‍ മേഖലയെ ഉള്‍പ്പെടെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ക്ക് 3,500 മുതല്‍ 5,500 രൂപവരെ ഈടാക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.

Tags: