സാമ്പത്തികപ്രതിസന്ധി മൂര്‍ച്ഛിച്ചു: ശ്രീലങ്കയില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ

Update: 2022-04-02 13:04 GMT

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി സംഘര്‍ഷം രൂപംകൊണ്ട ശ്രീലങ്കയില്‍ ഭരണകൂടം 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ പ്രബല്യത്തിലുണ്ടാവുക.

സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനല്ലാതെ പുറത്തിറങ്ങാന്‍ ആര്‍ക്കും അനുമതിയില്ല.

സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

ചരക്ക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസല്‍ രാജ്യത്ത് ഒരു പമ്പിലും ലഭ്യമല്ല. അത് പൊതുഗതാഗത്തെ വലിയ തോതില്‍ ബാധിച്ചു.

സ്വകാര്യ ബസ്സുകള്‍ ഡീസല്‍ ഇല്ലാത്തിനാല്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. നാളത്തോടെ ഉള്ള സര്‍വീസുകള്‍ തന്നെ നിര്‍ത്തിവച്ചേക്കും.

സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സ വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവരെ വിചാരണ കൂടാതെ തടവില്‍ വയ്ക്കാവുന്ന തരത്തില്‍ നിയമം കടുപ്പിച്ചിട്ടുണ്ട്.

തെക്കന്‍ പ്രദേശങ്ങളായ ഗല്ലെ, മതാറ, മൊറത്വാ തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷം നടക്കുന്നത്.

അറബ് വസന്ത രീതിയില്‍ മുന്നേറ്റത്തിനുള്ള ശ്രമം നടക്കുന്നതായി രാജപക്‌സയുടെ ഓഫിസ് അറിയിച്ചു.

Tags:    

Similar News