കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചവരില്‍ 52 ശതമാനവും ഗ്രാമീണ മേഖലയില്‍; പുറംതള്ളുന്ന മെഡിക്കല്‍ മാലിന്യങ്ങളുടെ അളവും വര്‍ധിക്കുന്നു

Update: 2021-06-05 04:13 GMT

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാം തരംഗം ഏറ്റവും ഗുരുതരമായി ബാധിച്ചത് ഗാമീണ മേഖലയെ. ഈ കാലയളവില്‍ പകുതിയോളം മരണങ്ങളും ഗ്രാമീണ മേഖയിലാണ് രേഖപ്പെടുത്തിയത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോന്‍മെന്റ് പുറത്തുവിട്ട മഹാമാരി റിപോര്‍ട്ടാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

ഡാറ്റ അനുസരിച്ച്് രാജ്യത്തെ 53 ശതമാനം പുതിയ കേസുകളും 52 ശതമാനം മരണങ്ങളും ഗ്രാമീണ മേഖലയില്‍ നിന്നായിരുന്നു.

കൊവിഡ് മഹാമാരി ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തിന്റെ ദൗര്‍ബല്യം വെളിപ്പെടുത്തി. നഗരങ്ങളിലെ കൊവിഡ് പ്രതിരോധ തയ്യാറെടുപ്പിന്റെ ദയനീയാവസ്ഥ ഇത് വെളിപ്പെടുത്തിയെങ്കില്‍ ഗ്രാമീണ മേഖലയിലെ അതി സങ്കീര്‍ണമായ അവസ്ഥയും ഇത് പുറത്തുകൊണ്ടുവന്നതായി സിഎസ്ഇ റിപോര്‍ട്ടില്‍ പറയുന്നു.

ഗ്രാമങ്ങളില്‍ ഇപ്പോഴുള്ളതിനേക്കാള്‍ 76 ശമതാനം കൂടുതല്‍ ഡോക്ടര്‍മാരും 56 ശതമാനം കൂടുതല്‍ റേഡിയോളജിസ്റ്റുകളും 35 ശതമാനം കൂടുതല്‍ ലാബ് ടെക്‌നീഷ്യന്‍മാരും ആവശ്യമാണ്.

മെയ് മാസത്തിലെ ആദ്യ 26 ദിവസങ്ങളില്‍ ലോകത്തെ ഓരോ മൂന്ന് കൊവിഡ് മരണങ്ങളില്‍ ഒന്ന് ഇന്ത്യയിലായിരുന്നു. മെയ് മാസത്തില്‍

ഓരോ സെക്കന്റിലും ഓരോ കേസുകളും ഓരോ മരണങ്ങളും ഇന്ത്യയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളുടെ കൊവിഡ് പ്രതിരോധാവസ്ഥയുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ധാരണകളില്ലാതിരുന്നതും അതനുസരിച്ച് തയ്യാറെടുക്കാത്തതുമാണ് രണ്ടാം തരംഗത്തില്‍ മരണങ്ങള്‍ വര്‍ധിച്ചതിനു പിന്നിലെ ഒരു കാരണം.

കൊവിഡുമായി ബന്ധപ്പെട്ട് 46 ശതമാനത്തില്‍ കൂടുതല്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ പുറംതള്ളപ്പെട്ടു. അതേസമയം ഇത് ഇല്ലായ്മചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ വിരളമായിരുന്നു.

കൊവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രികള്‍ 2 ലക്ഷം കിലോഗ്രാം മാലിന്യമാണ് മെയ് മാസത്തില്‍ പ്രതിദിനം ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇത് കൊവിഡേതര മാലിന്യത്തേക്കാള്‍ കൂടുതലാണ്.

2019ല്‍ രാജ്യത്തെ 88 ശതമാനം ബയോമെഡിക്കല്‍ മാലിന്യവും ഇല്ലായ്മ ചെയ്‌തെങ്കില്‍ 2017ല്‍ ഇത് 93 ശതമാനമായിരുന്നു.