പരപ്പനങ്ങാടിയില്‍ നിന്ന് അന്‍പത് ലിറ്റര്‍ കോട പിടികൂടി

Update: 2020-04-28 11:47 GMT

പരപ്പനങ്ങാടി: വ്യാജമദ്യം നിര്‍മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന അന്‍പത് ലിറ്റര്‍ കോട പിടികൂടി. ലോക്ക് ഡൗണ്‍ കാരണം മദ്യശാലകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തില്‍ ആയതിനെ തുടര്‍ന്ന് പരപ്പനങ്ങാടിയിലും പരിസരത്തും സജീവമായ വ്യാജമദ്യ ലോബിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പോലിസ് നടത്തിയ തിരച്ചിലിലാണ് കോട(വാഷ്) പിടികൂടിയത്. തിരൂര്‍ ഡിവൈഎസ്പി സുരേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കടലുണ്ടി ബാലാ തുരുത്തിയിലെ കണ്ടല്‍കാടുകള്‍ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്ലാസ്റ്റിക് വീപ്പയില്‍ ചെളിയില്‍ താഴ്ത്തിയ നിലയില്‍ സൂക്ഷിച്ചിരുന്ന കോട കണ്ടെടുത്തത്.

പോലിസ് എത്തുന്നത് കണ്ട് വ്യാജമദ്യം നിര്‍മിച്ചിരുന്നവര്‍ നീന്തി രക്ഷപെടുകയായിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ് പറഞ്ഞു.

എസ് ഐമാരായ രാജേന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍, സി പി ഒ മാരായ ബിപിന്‍, രാജേഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് ശേഖരം കണ്ടെത്തിയത്. ഒരാഴ്ച്ചക്കിടയില്‍ പരപ്പനങ്ങാടിയിലും പരിസരത്തുമായി പോലിസ് നടത്തിയ തിരച്ചിലില്‍ ഇരുനൂറ്റി അമ്പതിലധികം ലിറ്റര്‍ വാഷ് പിടികൂടിയിട്ടുണ്ട്. വ്യാജവാറ്റ് സംഘങ്ങള്‍ക്ക് ശര്‍ക്കര എത്തിച്ചു നല്‍കുന്ന സംഘത്തെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.