രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും കുടികൊള്ളുന്നത് പോലീസിന്റെ ബാറ്റണിലാണോ?

നീതിന്യായ വ്യവസ്ഥക്ക് കീഴ്‌പ്പെട്ടാണ് രാജ്യത്ത് ഭരണം നടക്കുന്നത് എന്നാണ് ഭരണാധികാരികളുടെ ഭാഷ്യം. പക്ഷേ, നീതി നടത്തിപ്പിന്റെ പേരില്‍ നിയമലംഘനങ്ങളാണ് എങ്ങും അരങ്ങേറുന്നത്.

Update: 2019-11-04 11:00 GMT

പി സി ഉണ്ണിച്ചെക്കന്‍

കേരളത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും യുഎപിഎ ഉപയോഗിച്ചുള്ള അറസ്റ്റുകളും തുടരുകയാണ്. മാവോയിസ്റ്റുകളെ കൊല്ലുന്നതും യുഎപിഎ ഉപയോഗിക്കുന്നതും തങ്ങളുടെ നയമല്ലെന്നാണവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നീതിന്യായ വ്യവസ്ഥക്ക് കീഴ്‌പ്പെട്ടാണ് രാജ്യത്ത് ഭരണം നടക്കുന്നത് എന്നാണ് ഭരണാധികാരികളുടെ ഭാഷ്യം. പക്ഷേ, നീതി നടത്തിപ്പിന്റെ പേരില്‍ നിയമലംഘനങ്ങളാണ് എങ്ങും അരങ്ങേറുന്നത്. പോസ്റ്ററൊട്ടിച്ചതിനും ലഘുലേഖ കൈവശം വച്ചതിനും സാമൂഹ്യമാറ്റത്തിനായി ചിന്തിച്ചവരെയുമൊക്കെ യുഎപിഎ ചുമത്തി ജയിലില്‍ തള്ളുകയാണ്. എഎഫ്എസ്പിഎ, യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ക്കെതിരെ യോജിക്കാവുന്ന ശക്തികളുമായി ഐക്യപ്പെട്ട് പോരാട്ടം ശക്തിപ്പെടുത്തണം എന്നാണ് സി.പി.ഐ.എമ്മിന്റെ ഇരുപത്തിയൊന്നാം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മറ്റ് സംസ്ഥാനങ്ങളില്‍ കരിനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയും ഭരിക്കുന്ന സംസ്ഥാനത്ത് ഇവ നിര്‍ലോഭം ഉപയോഗിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്. ഇടതുപക്ഷത്തിന് ഭൂഷണമായ നടപടിയുമല്ല. യുഎപിഎ ചുമത്തിയ നിരപരാധികളെയും കൊണ്ട് പ്രകാശ് കാരാട്ട് രാഷ്ട്രപതിയെ കണ്ടത് മറന്നോ? മംഗലാപുരത്ത് ആദിവാസി വിദ്യാര്‍ത്ഥി വിത്തല്‍ മാലയെയും അച്ഛനെയും രാജ്യദ്രോഹക്കുറ്റം(124 എ) ചുമത്തിയപ്പോള്‍ സി.പി.എം നിയമയുദ്ധം നടത്തി അവനെ മോചിപ്പിച്ചിരുന്നു. പക്ഷേ, പി.ബി. അംഗം മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തില്‍ കരിനിയമങ്ങളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച 124 എ വ്യാപകമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.

1967 ലെ കേദാര്‍ നാഥ് സിംഗ് കേസില്‍ സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തി എന്ന ഒറ്റ കാരണത്താല്‍ ആരുടെ പേരിലും രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലെന്നും അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന് വ്യക്തമായ തെളിവുണ്ടെങ്കിലേ 124 എ ഉപയോഗിക്കാവൂ എന്നും സുപ്രിം കോടതി വിധിച്ചു. 2016 സെപ്റ്റംബര്‍ 5ന് സുപ്രിം കോടതി കേദാര്‍ നാഥ് സിംഗ് കേസിലെ നിര്‍ദേശങ്ങള്‍ പോലീസ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമലംഘകരാകുന്ന കാഴ്ചയാണെങ്ങും.

1967 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന വൈ.ബി. ചവാന്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന നാഥ് പൈ ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ്: 'രാജ്യത്തിന്റെ സ്വതന്ത്രവും ഐക്യവും കുടികൊള്ളുന്നത് പോലീസിന്റെ ബാറ്റണിലാണോ?'

 ഹെന്റി എട്ടാമന്‍ രാജാവിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ തടവിലടക്കാനുള്ള ബ്രിട്ടന്റെ നിയമമാണ് 1864 ല്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ 124 എ ആയി പ്രത്യക്ഷപ്പെട്ടത്. സ്വാതന്ത്രസമര കാലത്ത് ബാലഗംഗാധര തിലകനെതിരേ ഈ നിയമം പ്രയോഗിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു, 'ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതോ ബ്രിട്ടന്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തികളോ? ഏതാണ് രാജ്യദ്രോഹം?' രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയുന്ന കുട്ടിക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. നിയമവാഴ്ച മനുഷ്യന് വേണ്ടിയുള്ളതാണ്, അല്ലാതെ മനുഷ്യന്‍ നിയമാവാഴ്ചക്ക് വേണ്ടിയുള്ളതല്ലെന്ന ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രഞ്ച് നിയമകൗണ്‍സിലിന്റെ ഈ പ്രഖ്യാപനം ലോകം മുഴുവന്‍ അംഗീകരിച്ച ഒരു ആപ്തവാക്യമാണ്. ഇത് ഇടതുപക്ഷം എന്ന് ചിന്തിക്കുന്നവരാരും മറക്കാന്‍ പാടുള്ളതല്ല.

Tags: