സൂറത്ത്കൽ ഫാസിൽ വധക്കേസിലെ മുഖ്യ പ്രതിയായ വിഎച്ച്പി പ്രവർത്തകനെ വെട്ടിക്കൊന്നു

മംഗളൂരു: കർണാടകയിലെ ബജ് പെയ്ക്കു സമീപം സൂറത്ത് കല്ലിലെ മുഹമ്മദ് ഫാസിൽ വധം ഉൾപ്പെടെയുള്ള കേസുകളിലെ മുഖ്യപ്രതിയായ വിഎച്ച് പി പ്രവർത്തകൻ കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയാണ് വ്യാഴാഴ്ച രാത്രി 8.15 ഓടെ കിന്നിപ്പടവിൽ നടുറോഡിൽ വെട്ടേറ്റു മരിച്ചത്. അഞ്ചോളം പേർ ചേർന്ന് സുഹാസ് ഷെട്ടിയെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈയിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ബി ജെ പി നേതാവും മുൻ എംപിയുമായ നളീൻ കുമാർ കട്ടീൽ, എം എൽ എ ഭരത് ഷെട്ടി തുടങ്ങിയ നിരവധി സംഘപരിവാർ നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ പോലിസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

2022 ജൂലൈ 28നാണ് സൂറത്ത്കലിൽ 23 കാരനായ മുഹമ്മദ് ഫാസിൽ വെട്ടേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷെട്ടി ഉൾപ്പെടെ ആറുപേരെ ആഗസ്ത് രണ്ടിന് മംഗളൂരു പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
സുള്ള്യയിൽ മസൂദ് എന്ന യുവാവിനെ ഒരുസംഘം സംഘപരിവാർ പ്രവർത്തകർ മർദ്ദിച്ച് കൊന്നതിനു പിന്നാലെ ബെല്ലാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മുഹമ്മദ് ഫാസിലിനെ സുഹാസ് ഷെട്ടിയും സംഘവും കൊലപ്പെടുത്തിയത്. കൊലക്കേസ് ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയാണ് ഷെട്ടി.