കര്‍ഷക സമരം: കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും വീട്ടിലേക്കയക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര കൃഷിമന്ത്രി

Update: 2020-12-05 13:14 GMT

ന്യൂഡല്‍ഹി: പ്രായമായവരെയും കുട്ടികളെയും സമരകേന്ദ്രങ്ങളില്‍ നിന്ന് നാട്ടിലേക്കയക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി കര്‍ഷക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന അഞ്ചാം വട്ട ചര്‍ച്ചയ്ക്കിടയിലാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമറിന്റെ അഭ്യര്‍ത്ഥന.

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തൊമര്‍, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ചര്‍ച്ച മുന്നോടിയായി പ്രധാനമന്ത്രിയെ കണ്ടിരുന്നു. 

ഇതിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ നാല് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.

ബില്ല് വിദഗ്ധ സമിതിയ്ക്ക് വിട്ട് ചില ഭേദഗതികളോടെ അവതരിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ ബില്ല് പൂര്‍ണമായും റദ്ദാക്കമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

സമരം ചെയ്യുന്ന എല്ലാ സംഘടനകളും അവരുടെ കൂടെയുള്ള കുട്ടികളെയും പ്രായമായവരെയും നാട്ടിലേക്കയക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- ചര്‍ച്ചയ്ക്കിടയില്‍ കൃഷിമന്ത്രി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

അതിനിടയില്‍ ഉത്തരാഖണ്ഡിലെ ബിലാസ്പൂരില്‍ നിന്നുള്ള കര്‍ഷകര്‍ ഗാസിപൂര്‍ അതിര്‍ത്തി വഴി കടന്ന് ഡല്‍ഹി എക്‌സ്പ്രസ് ഹൈവേയിലൂടെ ഡല്‍ഹിയിലെത്തി.

സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുമെന്ന് കര്‍ഷക സംഘടനകള്‍ ചര്‍ച്ചയ്ക്കിടയില്‍ പ്രഖ്യാപിച്ചതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

കാനഡയിലെ പാര്‍ലമെന്റിന് ഇന്ത്യന്‍ കര്‍ഷകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാമെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് എന്തുകൊണ്ട് ആയിക്കൂടാ എന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ചര്‍ച്ചയ്ക്കിടയില്‍ ചോദിച്ചു. ജംഹൂരി കിസാന്‍ സഭ നേതാവ് കുല്‍വന്ദ് സിങ് സന്ധുവാണ് ഇക്കാര്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം കാനഡയിലെ പ്രധാനമന്ത്രി കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.