കര്‍ഷക സമരം: ചര്‍ച്ച വിജയകരമെന്നും അടുത്ത ചര്‍ച്ച ഡിസംബര്‍ മൂന്നിനെന്നും കേന്ദ്ര കൃഷിമന്ത്രി

Update: 2020-12-01 15:34 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകസംഘടനകളുമായുള്ള ചര്‍ച്ച വിജയകരമായിരുന്നെന്നും അടുത്ത ചര്‍ച്ച ഡിസംബര്‍ മൂന്നിന് നടക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമര്‍. ഇനി നടക്കുന്നത് നാലാം വട്ട ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതി വരുത്തുന്നതിനു മുമ്പ് നടന്ന രണ്ട് ചര്‍ച്ചകളും ചേര്‍ത്താണ് നാലാം വട്ട ചര്‍ച്ചയാണെന്ന് മന്ത്രി പറഞ്ഞത്.

നിയമത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും കര്‍ഷകര്‍ അത് തള്ളിയതായി മന്ത്രി പറഞ്ഞു. എല്ലാ കര്‍ഷക നേതാക്കളെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ചര്‍ച്ച ചെയ്യുന്നതിനും നിയമം പുനഃപരിശോധിക്കുന്നതിനും ഒരു വിദഗ്ധ സമിതിയെ നിയമിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കര്‍ഷകര്‍ അതിനോട് വിയോജിച്ചു. കര്‍ഷക സംഘടനകള്‍ ആരോചിച്ച് മൂന്നോ നാലോ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിനിയോഗിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതിനും സമരക്കാര്‍ വഴങ്ങിയില്ല. ചര്‍ച്ചയില്‍ പുതിയ നിയമത്തിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള ഒരു പ്രസന്റേഷന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

കാര്‍ഷിക നിയമഭേദഗതി പൂര്‍ണമായും റദ്ദാക്കുക, അഭിപ്രായവ്യത്യാസമുള്ളവയുടെ അടിസ്ഥാനത്തില്‍ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുക, അഖിലേന്ത്യാപ്രാതിനിധ്യമുള്ള ഹൈപ്പവര്‍ കമ്മിറ്റിക്ക് രൂപം നല്‍കുക തുടങ്ങിയയാണ് കര്‍ഷകര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍.

Similar News