കര്‍ഷകര്‍ക്ക് സര്‍ക്കാരുകളെ മറിച്ചിടാനാവും: കര്‍ഷകരോട് കേന്ദ്ര വിരുദ്ധസമരം തുടരാന്‍ ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി

Update: 2022-05-22 13:23 GMT

ഛണ്ഡീഗഢ്: വിളവുകള്‍ക്ക് താങ്ങുവില ഉറപ്പുവരുത്തുന്നതിന് ഭരണഘടനാപരമായ ഉറപ്പ് ലഭിക്കുംവരെ കേന്ദ്ര വിരുദ്ധസമരം തുടരാന്‍ ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഗല്‍വാന്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും കഴിഞ്ഞ വര്‍ഷം നടന്ന കര്‍ഷക സമരത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടവര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പഞ്ചാബില്‍ വിൡച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് സര്‍ക്കാരുകളെ മറിച്ചിടാനുള്ള ശേഷിയുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമല്ല- കര്‍ഷകര്‍ സമരം വീണ്ടും ആരംഭിക്കുകയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടിപോലുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കൊപ്പം തങ്ങളും പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ചന്ദ്രശേഖര റാവുവിന്റെ പ്രതികരണങ്ങള്‍ ദേശീയരാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചന്ദ്രശേഖര റാവുവിന്റെ അതേ ഭാഷയിലാണ് കേന്ദ്രത്തിനെതിരേ കെജ്രിവാളും സംസാരിച്ചത്. ഡല്‍ഹി സ്റ്റേഡിയം കര്‍ഷകരെ പാര്‍പ്പിക്കാനുള്ള ജയിലാക്കി മാറ്റാനാണ് കേന്ദ്രം ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങളെ മറികടന്ന് താന്‍ സമരക്കാര്‍ക്ക് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കി. ടാങ്കര്‍ലോറികള്‍ വെള്ളമെത്തിച്ചും പൊതുഅടുക്കളകള്‍ തുറന്നും മലമൂത്രവിജര്‍ജ്ജനത്തിനുള്ള സൗകര്യമൊരുക്കിയും ഡല്‍ഹി സര്‍ക്കാര്‍ കര്‍ഷകരെ സഹായിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന കര്‍ഷക സമരത്തിന്റെ മുഖമായിരുന്ന രാകേഷ് ടിക്കായത്തും പരിപാടിയില്‍ സംബന്ധിച്ചു. താങ്ങുവില പ്രശ്‌നത്തിലും ഇന്ധനവില വര്‍ധനയിലും ചന്ദ്രശേഖര റാവു കേന്ദ്രത്തെ വിമര്‍ശിച്ചു.

കൊല്ലപ്പെട്ട 600 കര്‍ഷകരുടെ കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള യോഗത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 3 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News