കൊവിഡ് വാക്‌സിനെതിരേ വ്യാജപ്രചാരണം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഐഎംഎ

Update: 2021-06-07 07:26 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂര്‍ച്ഛിച്ചതോടെ ഡോക്ടര്‍മാര്‍ക്കെതിരേ വ്യാജപ്രചാരണം ശക്തമായതായും അതിന്റെ ഭാഗമായി നിരവധി ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതായും ഐഎംഎ. ഡോക്ടര്‍മാര്‍ക്ക് ഭയം കൂടാതെ പ്രവര്‍ത്തിയെടുക്കുന്നതിന് പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെടണമെന്നും ഡോക്ടര്‍മാരുടെ സംഘടനായ ഐഎംഎ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

കൂടാതെ കൊവിഡ് വാക്‌സിനെതിരേ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കണം. ഇത്തരം പ്രചാരണത്തിന്റെ ഭാഗമായാണ് ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത്. ആധുനിക ശാസ്ത്രത്തിനു പകരം പലരും മാന്ത്രിക മരുന്നുകളും അദ്ഭുത മരുന്നുകളും പ്രചരിപ്പിക്കുന്നു. ഇവര്‍ക്കെതിരേയും നടപടിയെടുക്കണം. ഡോക്ടര്‍മാരെ ആക്രമിക്കുന്ന കേസുകള്‍ ഹെല്‍ത്ത് സര്‍വീസ് പേഴ്‌സണല്‍ ആന്റ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (പ്രൊഹിബിഷന്‍ ആന്റ് വയലന്‍സ് ആക്റ്റ്) ബില്ല്, 2019 അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണം. അവ സമയബന്ധിതമായി വിചാരണചെയ്ത് കുറ്റക്കാരെ ശിക്ഷിക്കാനുള്ള സംവിധാനമൊരുക്കണം. എങ്കില്‍ മത്രമേ ഇത് തുടരാതിരിക്കൂവെന്നും ഐഎംഎ പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ പറയുന്നു.

കൊവിഡിന്റെ ഭാഗമായി മരിച്ച ഡോക്ടര്‍മരെ കൊവിഡ് രക്തസാക്ഷികളായി കണ്ട് അവരുടെ ത്യാഗത്തെ അംഗീകരിക്കണം. അവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണം. അത്തരം കുടുംബങ്ങള്‍ക്ക് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. ഒന്നാം തരംഗത്തില്‍ 754 ഡോക്ടര്‍മാരും രണ്ടാം തരംഗത്തില്‍ 168 ഡോക്ടര്‍മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അവര്‍ക്കും ഈ പദ്ധതിപ്രകാരം ആനുകൂല്യം നല്‍കണം- എന്നും ആവശ്യപ്പെട്ടു.