പള്ളിക്കമ്മിറ്റിക്ക് മയ്യില്‍ പോലിസ് നല്‍കിയത് തെറ്റായ നോട്ടിസ്: എസ്എച്ച്ഒയെ ചുമതലയില്‍നിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

Update: 2022-06-15 07:17 GMT

തിരുവനന്തപുരം: ജുമാ മസ്ജിദുകളിലേക്ക് മയ്യില്‍ പോലിസ് എസ്എച്ച്ഒ നല്‍കിയ മുന്നറിയിപ്പ് നോട്ടിസ് സര്‍ക്കാര്‍ നയം മനസ്സിലാക്കാതെയാണ് പുറപ്പെടുവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. തെറ്റായ നോട്ടിസ് പുറപ്പെടുവിച്ച എസ്എച്ച്ഒയെ ചുമതലകളില്‍നിന്ന് മാറ്റിയതായി ഡിജിപി അറിയിച്ചു.

അതേസമയം നോട്ടിസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായും സര്‍ക്കാര്‍ ആരോപിച്ചു. അങ്ങനെയൊരു നോട്ടിസ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടില്ലെന്നും അനവസരത്തിലുള്ളതാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

''രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാനജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. ജുമാ മസ്ജിദുകളില്‍ വര്‍ഗീയപ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അതുകൊണ്ടാണ്, വിവരം ശ്രദ്ധയില്‍പ്പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്നഭ്യര്‍ത്ഥിക്കുന്നു''- വാര്‍ത്താകുറിപ്പില്‍ പറയുന്നു.