മുംബൈ ഹൗസിങ് സൊസൈറ്റിയില്‍ വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ്: നാല് പേര്‍ അറസ്റ്റില്‍

Update: 2021-06-18 11:37 GMT

മുംബൈ: മുംബൈയിലെ ഹൗസിങ് സൊസൈറ്റിയില്‍ അനധികൃതമായി കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഹിരനന്ദിനി ഹെറിറ്റെജ് ഹൗസിങ് സൊസൈറ്റിയിലായിരുന്നു സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.

390 പേര്‍ക്ക് ഇതുവരെ മെയ് 30നു സംഘടിപ്പിച്ച ക്യാമ്പില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഉപയോഗിച്ച വാക്‌സിനുകള്‍ എന്താണെന്ന വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ല. എങ്കിലും പലതിലും സീലുകളില്ലാതിരുന്നെന്ന് നോര്‍ത്ത് റീജിയന്‍ അഡി. കമ്മീഷണര്‍ ദിലീപ് സാവന്ത് പറഞ്ഞു. വ്യാജമരുന്ന് വിതരണം ചെയ്തതിനും കേസുണ്ട്.

മഹേന്ദ്ര പ്രതാപ് സിങ്, 39, ആണ് പരിപാടി സംഘടിപ്പിച്ചത്. അതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കിയത് സന്‍ജയ് ഗുപ്ത, 29, ആണ്, ഇയാള്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരനാണ്. ചന്ദന്‍ സിങ്, നിധിന്‍ മോദ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട്‌പേര്‍. ഇതില്‍ ചന്ദന്‍ സിങ്, നിധിന്‍ മോദ് എന്നിവര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ഇവരാണ് കൊവിന്‍ ആപ്പ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ആശുപത്രിയിലെ പാസ് വേര്‍ഡ് ഉപയോഗിച്ചായിരുന്നു ഇത്.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ രാജേഷ് പാണ്ഡ്യ ഒളിവിലാണ്. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് കരുതുന്നത്.