പള്ളിനിര്‍മാണത്തിന് പാക് സഹായമെന്ന് കള്ളക്കേസ്; ഹരിയാനയില്‍ നാല് മുസ് ലിംകളെ കോടതി വെറുതേ വിട്ടു

Update: 2021-10-24 07:36 GMT

ന്യൂഡല്‍ഹി: പള്ളി നിര്‍മാണത്തിന് പാകിസ്താന്‍ സഹായം തേടിയെന്ന് കള്ളക്കേസുണ്ടാക്കിയ സംഭവത്തില്‍ എന്‍ഐഎ പ്രതിചേര്‍ത്ത നാല് പേരെയും കോടതി വെറുതേവിട്ടു. ഹരിയാനയില്‍ പല്‍വാള്‍ ജില്ലയില്‍ മുഹമ്മദ് സലി, മുഹമ്മദ് സല്‍മാന്‍, ആരിഫ് ഗുലാം ബഷീര്‍, മുഹമ്മദ് ഹുസൈന്‍ മുലാനി തുടങ്ങിയവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പാട്യാല ഹൗസ് കോടതി വെറുതേ വിട്ടത്. പാകിസ്താനിന്ന് ലഭിച്ച പണം ദുബയ് വഴി ഇന്ത്യയിലെത്തിച്ചെന്നാണ് എന്‍ഐഎ ആരോപിച്ചത്.

നാല്‌പേരും പാകിസ്താന്‍ ചാര ഏജന്‍സികളുടെ സ്ലീപ്പര്‍ സെല്ലാണെന്നും ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷനില്‍ നിന്ന് സഹായം സ്വീകരിച്ചെന്നും ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം വിനിയോഗിച്ചുവെന്നുമുള്ള ഗുരുതരമായ കുറ്റങ്ങളാണ് എന്‍ഐഎ ചുമത്തിയിരുന്നത്. എന്നാല്‍ ഒന്നിനും തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

പല്‍വാളില്‍ ഉത്തര്‍വാര്‍ ജില്ലയില്‍ കുലാഫ ഇ റഷിദ്ദീന്‍ മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ കേസെടുത്തത്. 2019 ഒക്ടോബറില്‍ റെയ്ഡും നടത്തി. തുടര്‍ന്നാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. ഹവാല പണം ഉപയോഗിച്ചാണ് പള്ളിനിര്‍മാണം നടത്തുന്നതെന്നും ആരോപിച്ചു.

ഡല്‍ഹിയില്‍നിന്നുള്ള ഒരാളെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും ഇടപെട്ടു. എന്‍ഐഎ ചുമത്തിയ കേസ് വ്യാജമാണെന്ന് തെളിഞ്ഞതായി ചെയര്‍മാന്‍ സഫറുല്‍ ഇസ് ലാം ഖാന്‍ ട്വീറ്റ് ചെയ്തു.