ആന്റിലയ്ക്ക് സമീപം സ്‌ഫോടകവസ്തു: സച്ചിന്‍ വാസെയുടേത് ഒറ്റയടിക്ക് കേസ് തെളിയിച്ച് ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമായിരുന്നെന്ന് എന്‍ഐഎ

Update: 2021-03-25 16:38 GMT

മുംബൈ: മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു നിറച്ച കാറ് കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുന്‍ മുംബൈ പോലിസ് ക്രൈം  ബ്രാഞ്ച് ഓഫിസര്‍ സച്ചിന്‍ വാസെയുടേത് ഒറ്റയടിക്ക് കേസ് തെളിയിച്ച് ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമായിരുന്നുവെന്ന് എന്‍ഐഎ. എഎന്‍ഐയാണ് എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്തപുറത്തുവിട്ടത്. ഇതോടെ കേസ് മറ്റൊരു തരത്തിലേക്ക് മാറുകയാണെന്ന സംശയമാണ് ഉദിക്കുന്നത്.

ആന്റിലയ്ക്ക് സമീപത്തുനിന്ന് സ്‌പോര്‍ട്‌സ് കാറില്‍ നിന്ന് ബോംബു കണ്ടെത്തിയതിലും കാറിന്റെ ഉടമയായ താനെയിലെ വ്യവസായി മന്‍സുഖ് ഹിരന്റെ കൊലപാതകത്തിലും പങ്കുണ്ടെന്ന് ആരോപിച്ചാണ് വാസെയെ അറസ്റ്റ് ചെയ്തത്. ആദ്യം മുംബൈ പോലിസിന്റെ കൈവശമായിരുന്ന കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കേസ് പരിഗണിച്ച എന്‍ഐഎ കോടതി സച്ചിന്‍ വാസെയുടെ കസ്റ്റഡി ഏപ്രില്‍ മൂന്ന് വരെ നീട്ടി.

തന്നെ അന്വേഷണ ഏജന്‍സികള്‍ കേസില്‍ ബലിയാടാക്കുകയാണെന്ന് സച്ചിന്‍ വാസെ കോടതിയില്‍ പരാതിപ്പെട്ടു.

ഈ കേസില്‍ താന്‍ ഒന്നര ദിവസം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചത്. തനിക്ക് പുറമെ മുംബൈ പോലിസിന്റെയും െ്രെകബ്രാഞ്ചിന്റെ സംഘവും അന്വേഷണം നടത്തിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പക്ഷേ, കാര്യങ്ങളില്‍ പൊടുന്നനെ എന്തോ മാറ്റമുണ്ടായി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും വാസെ പറഞ്ഞു.

തെക്കന്‍ മുംബൈയിലെ ഒരു പോഷ് ഹോട്ടലില്‍ 12 ലക്ഷത്തോളം രൂപ ചെലവഴിച്ച് വാസെ 100 ദിവസത്തേക്ക് ഒരു സൂട്ട് ബുക്ക് ചെയ്തിരുന്നു. അതിന് ഒരു വ്യാജ ആധാര്‍ കാര്‍ഡാണ് വാസെ ഉപയോഗിച്ചിരുന്നത്. പക്ഷേ, കാര്‍ഡിലെ ഫോട്ടോ വാസെയുടെത്തന്നെയാണെന്ന് എന്‍ഐഎ കണ്ടെത്തി.

ബുധനാഴ്ച സച്ചിന്‍ വാസെക്കെതിരേ എന്‍ഐഎ യുഎപിഎ പ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 25ാം തിയ്യതി അംബാനിയുടെ വീടിനു സമീപത്തുനിന്ന് ഒരു എസ്യുവിയില്‍ സ്‌ഫോടകവസ്തുക്കള്‍കണ്ട കേസിലാണ് മുംബൈ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയെ പോലിസ് അറസ്റ്റ് ചെയ്തത്.

കാറിന്റെ ഉടമയായിരുന്ന മന്‍സുഖ് ഹിരന്റെ മൃതദേഹം മാര്‍ച്ച് 5ന് കണ്ടെടുത്തു. വാസെയുടെ പേര് കേസില്‍ ഉള്‍പ്പെട്ട ആദ്യ ഘട്ടത്തില്‍ത്തന്നെ അദ്ദേഹത്തെ മറ്റൊരു തസ്തികയിലേക്ക് മാറ്റി നിയമിച്ചിരുന്നു.

Tags: