കോവാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ ആളുടെ മരണം ഹൃദയാഘാതം കാരണമെന്ന് വിശദീകരണം

ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ നിന്ന് മനസ്സിലാകുന്നത് വിഷബാധ മൂലമുള്ള ഹൃദയ തകരാര്‍ മൂലമാകാം മരണം സംഭവിച്ചത് എന്നാണ്.

Update: 2021-01-09 16:58 GMT

ന്യൂഡല്‍ഹി: കോവാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ ആള്‍ മരിച്ചതില്‍ വിശദീകരണവുമായി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക്. വാക്‌സിന്‍ സ്വീകരിച്ചതും മരണവും തമ്മില്‍ ബന്ധമില്ലെന്നും ഹൃദയ തകരാര്‍ കൊണ്ടാണ് മരണമെന്നും ഭാരത് ബയോടെക്ക് പ്രസ്താവനയില്‍ പറഞ്ഞു.


വാക്‌സിന്‍ സ്വീകരിച്ച വ്യക്തി മരിച്ചത് ഡിസംബര്‍ 21ന് ആണ്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇദ്ദേഹം പങ്കെടുത്തത്. വാക്‌സിന്‍ സ്വീകരിക്കുന്ന സമയത്ത് ഇദ്ദേഹം എല്ലാവിധ ആരോഗ്യപരിശോധനയിലും വിജയിച്ചിരുന്നു. വാക്‌സിന്‍ കുത്തിവെച്ചതിനു ശേഷം നടപടിക്രമം അനുസരിച്ച് ഏഴ് ദിവസം നടത്തിയ പരിശോധനകളില്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കുന്നു.


ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ നിന്ന് മനസ്സിലാകുന്നത് വിഷബാധ മൂലമുള്ള ഹൃദയ തകരാര്‍ മൂലമാകാം മരണം സംഭവിച്ചത് എന്നാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്, ഭാരത് ബയോടെക്കിന്റെ പ്രസ്താവനയില്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ച് ഒമ്പത് ദിവസത്തിനു ശേഷമാണ് മരണമുണ്ടായത്.വാക്‌സിന്‍ പരീക്ഷണവുമായി മരണത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തലുകളില്‍നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, മരിച്ചയാള്‍ സ്വീകരിച്ചത് വാക്‌സിന്‍ ആണോ, പ്ലസിബോ (മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്തു) ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.




Tags:    

Similar News